കൊച്ചിയില്‍ ഏറ്റവും മോശമായ റോഡുകള്‍ കോര്‍പ്പറേഷന്റെ കീഴിലെന്ന് അമിക്കസ് ക്യൂറി

കൊച്ചി: കൊച്ചി നഗരത്തില്‍ ഏറ്റവും മോശമായ റോഡുകള്‍ കോര്‍പ്പറേഷന്റെ കീഴിലുള്ളവയാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ വ്യക്തമാക്കുന്ന നൂറ്റിയന്‍പതിലധികം ചിത്രങ്ങള്‍ അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നഗരത്തിലെ റോഡുകളുടെ അവസ്ഥ പരിശോധിക്കാന്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലാണ് കൊച്ചി നഗരസഭയ്ക്കെതിരെ വിമര്‍ശനം.

നഗരത്തിലെ ഏറ്റവും മോശം റോഡുകള്‍ നഗരസഭയ്ക്ക് കീഴിലുള്ളതാണെന്നും കാല്‍നടയാത്രക്കാരാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. പല സ്ഥലങ്ങളിലും അറ്റകുറ്റപണി നടക്കുന്നുണ്ട്. എന്നാല്‍ അറ്റകുറ്റപണി കഴിഞ്ഞ സ്ഥലങ്ങളില്‍ വീണ്ടും കുഴി രൂപപ്പെട്ടിട്ടുണ്ട്. ടാറിംഗിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജില്ലാ കളക്ടറുടെ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ കുഴിയില്‍ വീണ് മരിച്ച യദുലാലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായധാനം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ജനുവരി പതിനഞ്ചിന് വീണ്ടും പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News