തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപകർക്ക് അവരുടെ പണം തിരികെ നൽകുക എന്നത് സർക്കാരിൻ്റെ പ്രഖ്യാപിത നയമാണെന്ന് സഹകരണ,എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. ഇതിന്റെ ഭാഗമായി സഹകരണ മേഖലയിൽ ‘ആശ്വാസ്’ പദ്ധതി നടപ്പിലാക്കും. അടുത്ത മൂന്ന് മാസക്കാലത്തേക്ക് ജപ്തി നടപടികളും ലേലവും നിർത്തിവെക്കുമെന്നും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപനത്തിൽ തന്നെ ഈ കാര്യം സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിക്ഷേപകർക്ക് പണം ഉറപ്പാക്കുന്നതിനൊപ്പം തന്നെ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായുള്ള ദീർഘകാലടിസ്ഥാനത്തിലുള്ള പദ്ധതികൾ സഹകരണ വകുപ്പ് തയ്യാറാക്കി വരികയാണെന്നും ഇത് ഉടൻ പ്രഖ്യാപിക്കുമെന്നും എം. ലിജു അറിയിച്ചു.
സംസ്ഥാനത്തിന്റെ പുതിയ മദ്യനയം വരാനിരിക്കുന്ന ബജറ്റിന് ശേഷമായിരിക്കും പ്രഖ്യാപിക്കുകയെന്ന് മന്ത്രി അറിയിച്ചു. ഇതിനായി യുഡിഎഫിലും പാർട്ടിക്കുള്ളിലും ചർച്ചകൾ നടന്നുവരികയാണ്. ചർച്ചകൾ നടത്തിയ ശേഷം കേരള സമൂഹത്തിന് പ്രയോജനകരമാകുന്ന രീതിയിലായിരിക്കും മദ്യനയം നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എൻഫോഴ്സ്‌മെന്റ്, ബോധവൽക്കരണം, ഡി-അഡിക്ഷൻ എന്നിവയ്‌ക്കൊപ്പം നാലാമത്തെ തൂണായി റിഹാബിലിറ്റേഷൻ കൂടി ഉൾപ്പെടുത്തി എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സമഗ്ര പദ്ധതി ജൂൺ 26-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ 4000 അംഗങ്ങൾ മാത്രമുള്ള എക്സൈസ് വകുപ്പിൻ്റെ പരിമിതികൾ പരിഹരിക്കാൻ കൂടുതൽ നിയമനങ്ങളും സൗകര്യങ്ങളും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ലഹരി പദാർഥങ്ങൾ തിരിച്ചറിയാനുള്ള ഐഡന്റിഫിക്കേഷൻ കിറ്റുകളുടെ അഭാവം, വാഹനങ്ങളുടെ കുറവ് എന്നിവ പരിഹരിക്കാനുള്ള പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.
രാസ പരിശോധന ഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ എക്സൈസ് വകുപ്പിന് കീഴിൽ സ്വന്തമായി ലബോറട്ടറി ആരംഭിക്കാനുള്ള നിർദേശം ബജറ്റിൽ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 14 ജില്ലകളിലുള്ള ഡി-അഡിക്ഷൻ സെന്ററുകൾ 66 താലൂക്ക് ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും ‘ഓപ്പറേഷൻ തണ്ടർ’ പോലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

