ഇസ്രയേൽ വ്യോമാക്രമണം: ലെബനനിൽ മരണനിരക്ക് ഉയരുന്നു, 274 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ 21 കുട്ടികൾ, 1024 പേർക്ക് പരിക്ക്

ബെയ്‌റൂട്ട്‌: തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയതായി ലെബനന്‍. 1024 പേര്‍ക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 21 പേര്‍ കുട്ടികളും 39 സ്ത്രീകളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

തീരദേശനഗരമായ ടയറില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷം തുടരുകയാണ്. ഇവിടെനിന്നും ബയ്റുത്തിലേക്ക് ആളുകള്‍ പലായനംചെയ്യുന്നതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, 800-ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.

തെക്കന്‍ ലെബനനില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനായി സ്‌കൂളുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബെയ്‌റൂട്ട്‌, ട്രിപോളി, ദക്ഷിണ ലെബനന്‍, കിഴക്കന്‍ ലെബനന്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് സജ്ജീകരിക്കുന്നത്.

ആക്രമണം നിര്‍ത്തിവെക്കാന്‍ യു.എന്‍. ആവശ്യപ്പെട്ടു. യു.എന്‍. ഇന്ററിം ഫോഴ്സ് ഇന്‍ ലെബനന്‍ തലവന്‍ ജനറല്‍ അറോള്‍ഡോ ലസാറോ ഇരുഭാഗങ്ങളേയും ബന്ധപ്പെട്ടു. എത്രയും പെട്ടെന്ന് സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥമോശമാവുന്നത് ദൂരപ്യാപകവും വിനാശകരവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News