കൊച്ചി: ‘ദൃശ്യ’ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ ‘ദൃശ്യം 3’ റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം രൂപ വാരിക്കൂട്ടിയിരുന്നു. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ചിത്രം ഇതുവരെ 231.26 കോടി രൂപയാണ് സ്വന്തമാക്കിയത്. മോഹൻലാൽ നായകനായി 200 കോടി ക്ലബ്ബിൽ കയറുന്ന മൂന്നാമത്തെ ചിത്രമാണിത്. മുൻപ് ‘എമ്പുരാൻ’, ‘തുടരും’ എന്നീ സിനിമകളും ഈ നേട്ടം കൈവരിച്ചിരുന്നു.
മലയാള സിനിമയിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ നാലാമത്തെ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കാൻ ദൃശ്യം 3-ന് ഇനി കേവലം നാല് കോടി രൂപ കൂടി മതി. നിലവിൽ 235.26 കോടി രൂപയുമായി ‘വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ആണ് ദൃശ്യം 3-ക്ക് തൊട്ടുമുന്നിലുള്ളത്. മലയാളത്തിലെ ഉയർന്ന കളക്ഷൻ റെക്കോർഡുകളിൽ മഞ്ഞുമ്മൽ ബോയ്സ് (241.03 കോടി), എമ്പുരാൻ (266.81 കോടി), ലോക: ചാപ്റ്റർ 1- ചന്ദ്ര (303 കോടി) എന്നീ ചിത്രങ്ങളാണ് യഥാക്രമം ആദ്യ സ്ഥാനങ്ങളിലുള്ളത്.
ആദ്യ രണ്ട് ഭാഗങ്ങളും നൽകിയ വൻ വിജയവും പ്രതീക്ഷയുമാണ് ദൃശ്യം 3-ക്കായുള്ള കാത്തിരിപ്പ് ഇത്രയേറെ കൂട്ടിയത്. തന്റെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജോർജുകുട്ടിയും കുടുംബവും ഇത്തവണ പോലീസ് പിടിയിലാകുമോ അതോ നാലാം ക്ലാസുകാരന്റെ കൂർമ്മബുദ്ധിയിൽ വീണ്ടും രക്ഷപ്പെടുമോ എന്നറിയാനാണ് പ്രേക്ഷകർ തിയറ്ററുകളിലേക്ക് ഒഴുകുന്നത്. വൈകാരിക നിമിഷങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്.
സിനിമയ്ക്ക് യു/എ (U/A 13+) സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. ആദ്യം ഏപ്രിൽ രണ്ടിന് ആഗോള റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെ തുടർന്ന് മെയ് 21-ലേക്ക് മാറ്റുകയായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ധിഖ്, കലാഭാവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തും. ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് തന്നെയാണ് ദൃശ്യം 3 മലയാളത്തിന്റെ ആഗോള തിയട്രിക്കൽ, ഡിജിറ്റൽ റൈറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്.

