മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല രൂപങ്ങളിലൂടെ തനതായ വാചകകസർത്തുകളിലൂടെ അദ്ദേഹം മലയാളികളെയാകെ ചിരിപ്പിച്ചിരുത്തി. നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിൽ പല സാഹചര്യങ്ങളിലും പറഞ്ഞ് ചിരിക്കാകുന്ന പുനരുപയോഗ മേന്മയുള്ളതായിരുന്നു സലിം കുമാറിന്റെ കോമഡികൾ. സവാള ഗിരി ഗിരി, ഈശ്വരാ ഇവിടെ ആരുമില്ലല്ലോ ഇതൊന്ന് പറഞ്ഞ് ചിരിക്കാനായിട്ട് തുടങ്ങി, എനിക്ക് ഭ്രാന്തായതോ അതോ നാട്ടുകാർക്ക് മുഴുവൻ ഭ്രാന്തായോ തുടങ്ങി അദ്ദേഹം പറഞ്ഞുവിട്ട ചിരിപ്രയോഗങ്ങൾ മറക്കാനാവുമോ നമ്മൾക്ക്?
2002-2003 കാലഘട്ടം സലിം കുമാറിന്റെ കരിയറിലെ സുവർണ്ണ കാലഘട്ടമായിരുന്നു ഇത് കല്യാണരാമൻ, തിളക്കം, പുലിവാൽ കല്യാണം തുടങ്ങി ഒന്നിന് പുറകെ ഒന്നായി സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങൾ. ഇതിൽ ഭൂരിഭാഗം ചിത്രങ്ങളും റാഫി മെക്കാർട്ടിൻ, ഷാഫി എന്നിവരുടേതാണ്. മിക്കതും ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ. ഈ കൂട്ടുകെട്ടാണ് മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന സലിം കുമാറിന്റെ പല മികച്ച കഥാപാത്രങ്ങളെയും സമ്മാനിച്ചത്.
തെങ്കാശിപ്പട്ടണം, മീശമാധവൻ, കല്യാണരാമൻ, തിളക്കം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, സി.ഐ.ഡി. മൂസ, ഹലോ തുടങ്ങി സലിം കുമാറിനെ മലയാളി മനസ്സിൽ സ്ഥിരസാന്നിധ്യമാക്കിയ ചിത്രങ്ങൾ. മീശമാധവനിൽ വക്കീൽ കോട്ടുമിട്ട് സൈക്കിളോടിച്ച് വരുന്ന അഡ്വക്കേറ്റ് മുകുന്ദനുണ്ണിയും പോലീസ് സ്റ്റേഷനിലെ ഒറ്റശ്വാസത്തിലുള്ള മാസ് ഡയലോഗും മറക്കാനാവുമോ. കല്യാണരാമനിൽ വെൽകം ബോർഡിലെ ‘L’ എവിടെ വെക്കണം എന്ന് കൺഫ്യൂഷനടിച്ചിരിക്കുന്ന പ്യാരി, തിളക്കത്തിലെ അളിയൻ ഓമനക്കുട്ടൻ, പുലിവാൽ കല്യാണത്തിൽ ടാക്സി പിടിച്ച് കൊച്ചിയിൽ ലാൻഡ് ചെയ്യുന്ന ഷെയ്ക്ക് അബ്ദുള്ളയുടെ ഇടംകൈ മണവാളൻ, പാണ്ടിപ്പടയിൽ കഴുത്തിന് വെട്ടുകൊണ്ടിരിക്കുന്ന ഭുവനചന്ദ്രന്റെ പാർട്നർ ഉമാകാന്തൻ, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം തുടങ്ങി എത്രയെത്ര കഥാപാത്രങ്ങൾ എത്രയെത്ര രംഗങ്ങൾ. സോഷ്യൽ മീഡിയ കാലത്ത് ഹിറ്റായ മീമുകളിലും ട്രോൾ വീഡിയോകളിലും സലിം കുമാറിന്റെ ഡയലോഗുകളും മുഖഭാവങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
"ഈശ്വരാ ഇവിടെ ആരുമില്ലല്ലോ ഇതൊന്ന് പറഞ്ഞ് ചിരിക്കാനായിട്ട് !" – തെങ്കാശിപ്പട്ടണത്തിലെ സലിം കുമാർ അവതരിപ്പിച്ച കുതിരവണ്ടിക്കാരൻ മുത്തുരാമന്റെ ഏറെ ഹിറ്റായൊരു ഡയലോഗാണിത് ഇന്നും മീമുകൾ ഭരിക്കുന്ന എക്സ്പ്രഷനുകളിലൊന്നും അത് തന്നെ.
കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ…. – മീശമാധവനിൽ നെടുനീളൻ മാസ് ഡയലോഗ് ഒറ്റ ശ്വാസത്തിൽ വെച്ച് കാച്ചി, ഒരു സോഡയും പൊട്ടിച്ചുകുടിക്കുന്ന സലിം കുമാറിന്റെ പ്രകടനം ആർക്ക് മറക്കാനാവും. നല്ലൊരു അവസരത്തിനായി അമ്പലത്തിൽ ദിവസേന തേങ്ങയുടയ്ക്കാറുള്ള അഡ്വക്കേറ്റ് മുകുന്ദനുണ്ണി ഒടുവിൽ കിട്ടിയ അവസരം നഷ്ടമാക്കാതെ വിലസുന്ന രംഗം. ഒടുവിൽ പൊട്ടിക്കരഞ്ഞ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാളെ സ്റ്റേഷനിൽനിന്ന് പുറത്തിറക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് മാധവന്റെ പോക്കറ്റിലൂതി നന്ദിയുണ്ട് സാറേ നന്ദി, നന്ദി മാത്രമല്ലേ…. എന്ന് പറഞ്ഞാണ് സലിം കുമാർ തന്റെ മാത്രമായ ആ സീൻ അവസാനിപ്പിക്കുന്നത്.
നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ വിധി ! – ചില നിസ്സഹായ ഘട്ടങ്ങളിൽ നമ്മൾക്കെല്ലാം സ്വയം പറയേണ്ടി വന്നിട്ടുണ്ടാവും ഈ ഡയലോഗ്. സലിം കുമാറിന്റെ കുറിക്കുകൊള്ളുന്ന കോമഡികൾ ഒരു ഘോഷയാത്രപോലെ അണിനിരന്ന ചിത്രമാണ് കല്യാണരാമൻ. ആരും മറക്കാത്ത സലിം കുമാറിന്റെ പ്യാരി എന്ന കഥാപാത്രം. സലിം കുമാറിനെ ഹാസ്യരാജാക്കന്മാരുടെ പട്ടികയിലേക്കുയർത്തിയ ചിത്രങ്ങളിലൊന്ന്.
വെൽകം ബോർഡിലെ എൽ (L) ഒക്കെ കൂടി എവിടെ കൊണ്ടുവെക്കുമെന്ന് കൺഫ്യൂഷനടിച്ചിരിക്കുന്ന പ്യാരി, ഈ ചിത്രത്തിൽ ആരെയും ചിരിപ്പിക്കുന്ന ഒരുപാട് പ്രപ്രയോഗങ്ങൾ അദ്ദേഹത്തിന്റേതായുണ്ട് 'പുതിയ ലിപിയായതുകൊണ്ട് പഴയ ലിപിയായിരുന്നെങ്കിൽ തകർത്തേനെ', 'ഭവാനി ഒന്നുമനസ്സുവെച്ചാൽ നമുക്കീ കലവറ ഒരു മണിയറയാക്കാം' തുടങ്ങിയവ അതിൽ ചിലത് മാത്രം. സവാള ഗിരി ഗിരി എന്നും പറഞ്ഞ് സവാളയരിഞ്ഞിരിക്കുന്ന പ്യാരിയോട് ഇതിനിയും കഴിഞ്ഞില്ലേ എന്ന് ചോദിക്കുമ്പോൾ 'ഞാൻ ഇത് തിന്നുകയല്ല' എന്ന മറുപടിയും പിന്നീട് സിനിമയിൽ സലിം പ്രത്യക്ഷപ്പെടുന്ന ഓരോ രംഗത്തിലേയും അദ്ദേഹത്തിന്റെ ഡയലോഗുകളും കൗണ്ടറുകളുമെല്ലാം ചിരിപ്പടക്കങ്ങളായിരുന്നു.
ഞാൻ ബാച്ചിലറാ… അച്ഛനും ബാച്ചിലറായിരുന്നു മുത്തച്ഛൻ ക്രോണിക് ബാച്ചിലറും – പുലിവാൽ കല്യാണം എന്ന ചിത്രത്തെ മഹാവിജയമാക്കിമാറ്റിയ രണ്ട് കഥാപാത്രങ്ങളാണ് സലിം കുമാറിന്റെ മണവാളനും, കൊച്ചിൻ ഹനീഫ അവതരിപ്പിച്ച ധർമേന്ദ്രയും. അതുവരെ ഒരു കുടുംബ ചിത്രത്തിന്റെ നാടകീയതയിൽ പോയ പുലിവാൽ കല്യാണത്തിന്റെ ട്രാക്ക് മാറ്റിയത് ബോംബെയിൽനിന്ന് ടാക്സി വിളിച്ചുവന്ന മണവാളനും ധർമേന്ദ്രയുമാണെന്ന് ചലച്ചിത്രാസ്വാദകർ പറയാറുണ്ട്. “താനെന്താണീ കാണിക്കുന്നത് എന്റെ മാതൃഭൂമിവരെ നനഞ്ഞുപോയല്ലോ..…”, “മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കാർ കഴുകുമ്പോൾ ലെഫ്റ്റ് സൈഡിൽ ഇരിക്കാൻ പാടില്ല!” തുടങ്ങിയ ഡയലോഗുകളും ഗുജറാത്തി കാൽത്തളകെട്ടിയ എന്ന പാട്ട് മാപ്പിളപ്പാട്ടിന്റെ ഈണത്തിൽ പാടുന്നതുമെല്ലാം രസകരമായ രംഗങ്ങളാണ്. ഈ ചിത്രത്തിൽ 'അതിഭീകര'മായിരുന്നു കൊച്ചിൻ ഹനീഫയുടേയും സലിം കുമാറിന്റേയും കോംബോ.
മിമിക്രി കാലം തൊട്ട് എത്രയോ സിനിമകളിലായി സിലം കുമാറിന്റെ തനത് ശൈലിയിലുള്ള ഒട്ടേറെ ഡയലോഗുകൾ ഇനിയുമുണ്ട്, പറഞ്ഞാൽ തീരാത്തത്ര, ചോക്ലേറ്റിലെ പാൽക്കാരൻ പയ്യന്റെ കഥയും, മായാവിയിലെ “എനിക്ക് ഭ്രാന്തായതോ അതോ നാട്ടുകാർക്ക് മുഴുവൻ ഭ്രാന്തായോ!” , ഒരു കയ്യബദ്ധം നാറ്റിക്കരുത് !, മുദ്ര ശ്രദ്ധിക്കണം മുദ്ര !, പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ, അയാം ദി സോറി അളിയാ ! തുടങ്ങിയ ഡയലോഗുമെല്ലാം അക്കൂട്ടത്തിലുണ്ട്. മായാവിയിലെ “ഇതൊക്കെയെന്ത് !” എന്ന പ്രയോഗം സലിംകുമാറിന്റെ ട്രോളുകളിൽ സ്ഥിരം കാണുന്ന ഒന്നാണ്. പലപ്പോഴും നമ്മളും പറയാറുണ്ട്.
സലിം കുമാറിന് പകരമാകാൻ മറ്റൊരാളില്ല, ജഗതി, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ തുടങ്ങി ഹാസ്യതാരനിരയിലെ മറക്കാനാവാത്ത താരം. വെള്ളിത്തിരയിൽ അദ്ദേഹം പെയ്യിച്ച ചിരിമഴയ്ക്ക് പകരമാവാൻ മലയാള സിനിമയിൽ മറ്റൊരാളില്ല. ഇന്ന് ആ ചിരിയുടെ സുൽത്താൻ ഓർമ്മയാകുമ്പോഴും, അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങളും ഡയലോഗുകളും മലയാളിക്ക് വെറുമൊരു സിനിമാക്കാഴ്ചയല്ല; നിത്യജീവിതത്തിന്റെ ഭാഗമാണ്. തോറ്റുപോവുന്ന നിമിഷങ്ങളിലും നിസ്സഹായതകളിലും സ്വയം നോക്കി 'നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ വിധി' എന്ന് പറഞ്ഞ് ആശ്വസിക്കാനും ചിരിക്കാനും മലയാളിയെ പഠിപ്പിച്ചത് ആ അഭിനയപ്രതിഭയാണ്. അദ്ദേഹം ബാക്കിവെച്ചുപോയ ചിരിയോർമകൾക്ക് മരണമില്ല.
ട്രോളുകളായും മീമുകളായും സോഷ്യൽ മീഡിയയിൽ ഇന്നും സലിം കുമാർ നിറഞ്ഞുനിൽക്കുന്നത് ആ അഭിനയശൈലിയുടെ അമരത്വം കൊണ്ടാണ്. ഒരു ജനതയെ മുഴുവൻ പതിറ്റാണ്ടുകളോളം പൊട്ടിച്ചിരിപ്പിച്ച ആ മഹാപ്രതിഭ ആശുപത്രി കിടക്കയിലെന്ന വാർത്തകൾ വന്നപ്പോൾ മുതൽ മലയാളി പ്രാർഥനയിലായിരുന്നു. ആ പ്രാർഥനകളെല്ലാം വിഫലമാക്കി അദ്ദേഹം യാത്രയാകുമ്പോൾ മലയാള സിനിമയിലെ സുവർണ്ണ ചിരിയുഗത്തിനാണ് തിരശ്ശീല വീഴുന്നത്. എങ്കിലും, സ്ക്രീനിലെവിടെയെങ്കിലും പ്യാരിയായോ മണവാളനായോ ഉമാകാന്തനായോ വന്ന് സലിം കുമാർ നമ്മളെ വീണ്ടും വീണ്ടും ചിരിപ്പിച്ചുകൊണ്ടേയിരിക്കും. ആ ചിരികൾക്ക് മുൻപിൽ പ്രണാമം.

