കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3 അക്രമികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ, പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സാബിത്ത്, അരുൺ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അക്ബർ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ്. ഇയാളുടെ ഹോട്ടലിലെ ജീവനക്കാരാണ് അറസ്റ്റിലായവർ. മത്സരപ്പരീക്ഷാ പരിശീലനത്തിനായി കൊച്ചി കലൂരിൽ താമസിക്കുന്ന പാലക്കാട്, കോഴിക്കോട് സ്വദേശിനികൾ ചൊവ്വ പുലർച്ചെ 4.30നു സമീപത്തെ കടയിൽ ചായകുടിക്കാൻ എത്തിയപ്പോഴാണു സംഭവം.
കടയുടെ സമീപമുണ്ടായിരുന്ന 2 സ്ത്രീകൾ ഉൾപ്പെടെ 11അംഗ സംഘമാണു യുവതികളെ ആക്രമിച്ചത്. സംഘത്തിലെ 11 പേർക്കെതിരെയും കേസെടുത്തിരുന്നു. സംഘത്തിലെ ചിലർ കമന്റടിക്കുകയും അശ്ലീല ചേഷ്ട കാണിക്കുകയും ചെയ്തപ്പോൾ യുവതികൾ പ്രതികരിച്ചു. ദേഹത്തു കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ യുവതികൾ അതു ഫോണിൽ പകർത്തി. ഇതോടെ അക്രമികൾ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും കൈപിടിച്ചു തിരിക്കുകയും ചെയ്തു. സംഘത്തിലെ ഒരാൾ യുവതികളുടെ വസ്ത്രം വലിച്ചുകീറി, തള്ളിത്താഴെയിട്ടു ചവിട്ടി. പരുക്കേറ്റ യുവതികൾ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയത്.

