ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ വന്നു. വില പരിഷ്‌കരണത്തോടെ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ എണ്ണ, വാതക വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് വില വർധിപ്പിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേരത്തെ, മാർച്ച് 7-ന് സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു.
പ്രാദേശിക നികുതികളും ഗതാഗതച്ചെലവുകളും അനുസരിച്ച് ഓരോ നഗരങ്ങളിലും വിലയിൽ മാറ്റമുണ്ടാകുമെങ്കിലും വിലവർധന രാജ്യമൊട്ടാകെ ബാധകമാണ്. വില പരിഷ്‌കരണത്തിന് മുൻപ് ഓരോ സിലിണ്ടറിലും എണ്ണക്കമ്പനികൾക്ക് ഏകദേശം 703 രൂപയുടെ നഷ്ടം ഉണ്ടാകുന്നതായാണ് വ്യവസായ വൃത്തങ്ങൾ നൽകുന്ന വിവരം. ഇപ്പോഴത്തെ വർധനവ് ഈ നഷ്ടം ഭാഗികമായി മാത്രമേ പരിഹരിക്കുന്നുള്ളൂവെന്നാണ് കമ്പനികൾ വാദിക്കുന്നത്.
പാചകവാതകത്തിന് പുറമെ മറ്റ് ഇന്ധനവിലകളും ഇതിനകം വർധിച്ചിട്ടുണ്ട്. മെയ് പകുതി മുതൽ ഇതുവരെ പെട്രോൾ, ഡീസൽ വിലകളിൽ ലിറ്ററിന് 7.50 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. സിഎൻജി വിലയിലും കിലോയ്ക്ക് 6 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. ഇത്രയും വില കൂട്ടിയിട്ടും പെട്രോളിന് ലിറ്ററിന് 11 രൂപയും ഡീസലിന് 33.6 രൂപയും എന്ന കണക്കിൽ തങ്ങൾ ഇപ്പോഴും നഷ്ടത്തിലാണ് വിൽക്കുന്നതെന്ന് എണ്ണക്കമ്പനികൾ അവകാശപ്പെടുന്നു.

