കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. എംഐഎൽപി സ്കൂളിലെ യുകെജി വിദ്യാർഥി ആയിരുന്നു. അമ്മ: പ്രിൻസി മേരി. സഹോദരൻ: മിലൻ.
മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച രണ്ടു കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിയായ രണ്ടു വയസ്സുകാരനും പുറമേരി സ്വദേശിയായ പത്തു വയസ്സുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
ദഹന വ്യവസ്ഥിതിയെ കീഴടക്കുന്ന ഒരു തരം ബാക്ടീരിയകളുടെ കൂട്ടമാണ് ഷിഗെല്ല. ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഷിഗെല്ലോസിസ്. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണു ബാക്ടീരിയ പെരുകുന്നതും പടരുന്നതും. ശരീരത്തിനകത്ത് എത്തുന്ന ബാക്ടീരിയ ആമാശയത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിഷവസ്തുക്കള്‍ ഉൽപാദിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത് ദഹനവ്യവസ്ഥിതിയെ തകരാറിലാക്കുകയും രോഗമായി മാറുകയും ചെയ്യും.

