ആയിരം കി.മീ ദൂരത്തുള്ള ലക്ഷ്യവും തകർക്കും; ഹൈപ്പർസോണിക് മിസൈലുമായി റഷ്യ

മോസ്കോ: ജനുവരി മുതല്‍ റഷ്യൻ നാവികസേനയുടെ പക്കൽ സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ ഉണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. അത്യാധുനിക ശേഷിയുള്ള ക്രൂയിസ് മിസൈൽ കഴിഞ്ഞ വർഷങ്ങളിലായിട്ടാണ് റഷ്യ വികസിപ്പിച്ചത്. ഇതിന്റെ പരീക്ഷണം വിജയകരമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യൻ നാവിക സേനയുടെ യുദ്ധക്കപ്പലായ അഡ്മിറൽ ഗോർഷോവില്‍ മിസൈൽ സ്ഥാപിക്കുമെന്ന് പുതിൻ വ്യക്തമാക്കിയത്.

ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് പുതിൻ തന്നെയാണ് സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈല്‍ കമ്മിഷന്‍ ചെയ്യുന്ന കാര്യം വ്യക്തമാക്കിയത്. ‘ലോകത്തിൽ തുല്യതയില്ലാത്ത ക്രൂയിസ് മിസൈലായ സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ ജനുവരിയോടെ റഷ്യയുടെ നാവികസേനാ കപ്പലായ അഡ്മിറൽ ഗോർഷേവിൽ സ്ഥാപിക്കും’, പുതിൽ പറഞ്ഞു.

റഷ്യയുടെ യുദ്ധസന്നാഹങ്ങളടങ്ങിയ കപ്പലാണ് അഡ്മിറൽ ഗോർഷേവ്. ആയിരം കിലോമീറ്റർ ദൂരത്തുള്ള ലക്ഷ്യം വേധിക്കാന്‍ സാധിക്കുന്നതാണ് സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ. 2020 ഒക്ടോബറിലാണ് ആദ്യമായി സിർക്കോൺ പരീക്ഷിച്ചത്.

യുക്രൈൻ അധിനിവേശ ശ്രമങ്ങളുടെപശ്ചാത്തലത്തിലാണ് റഷ്യ കൂടുതൽ ആയുധങ്ങൾ സ്ഥാപിക്കാനൊരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ഏറ്റുമുട്ടലില്‍ യുക്രൈനിൽ നിന്ന് കനത്ത തിരിച്ചടിയാണ് റഷ്യ നേരിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News