പീഡന പരാതി:യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി.വി ശ്രീനിവാസിനെതിരെ കേസെടുത്ത് പോലീസ്

ദിസ്പൂര്‍:പുറത്താക്കപ്പെട്ട അസം പ്രദേശ് യൂത്ത് കോൺഗ്രസ് (എപിവൈസി) പ്രസിഡന്റ് അങ്കിത ദത്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐവൈസി) പ്രസിഡന്റ് ബിവി ശ്രീനിവാസിനെതിരെ അസം പൊലീസ് കേസെടുത്തു. ശ്രീനിവാസിനെതിരായ എഫ്‌ഐആറുമായി ബന്ധപ്പെട്ട് അസം പോലീസിന്റെ ഒരു സംഘം ശനിയാഴ്‌ച കർണാടകയിലേക്ക് പോയതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പോലീസ് സംഘങ്ങൾ റായ്‌പൂർ, ഡൽഹി എന്നിവിടങ്ങളിലേക്കും പോകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

യൂത്ത് കോൺഗ്രസ് നേതാവ് ബിവി ശ്രീനിവാസിനെതിരെ അങ്കിത ദത്തയുടെ പീഡന പരാതി അന്വേഷിക്കാൻ അസം പോലീസ് സംഘം കർണാടകയിലേക്ക് പോയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ശ്രീനിവാസിനെതിരെ മാനസിക പീഡനം, ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം എന്നിവ ആരോപിച്ചതിന് പിന്നാലെ ശനിയാഴ്‌ച അങ്കിത ദത്തയെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ആറ് വർഷത്തേക്ക് കോൺഗ്രസ് പുറത്താക്കിയിരുന്നു.

അസം പോലീസ് പറയുന്നതനുസരിച്ച്, ദിസ്‌പൂർ പോലീസ് സ്‌റ്റേഷനിൽ സെക്ഷൻ 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന വാക്കുകളോ ആംഗ്യങ്ങളോ പ്രവൃത്തികളോ ഉപയോഗിക്കുന്നത്), 294 (മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന അശ്ലീല പ്രവൃത്തി), 341, 352 (ഏതെങ്കിലും വ്യക്തിക്ക് നേരെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 354/354A (iv) (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), ഐപിസി സെക്ഷൻ 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), വിവര സാങ്കേതിക നിയമത്തിന്റെ സെക്ഷൻ 67 എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. 

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അങ്കിത ദത്തയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയതായി കോൺഗ്രസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. യാതൊരു മുൻകൂർ മുന്നറിയിപ്പുമില്ലാതെയാണ് തന്നെ അസം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും തന്റെ ലിംഗഭേദം കണക്കിലെടുത്താണോ നീക്കം ചെയ്‌തതെന്നും അങ്കിത ദത്ത ചോദിച്ചു. ബിവി ശ്രീനിവാസിനെതിരെ ഗുരുതരമായ ആരോപണങ്ങളും അവർ ഉന്നയിച്ചിരുന്നു.

“കഴിഞ്ഞ ആറ് മാസമായി ഞാൻ പീഡിപ്പിക്കപ്പെടുകയാണ്, ഞാൻ പാർട്ടി നേതൃത്വത്തോട് ഇതേക്കുറിച്ച് സംസാരിച്ചു. ഇങ്ങോട്ട് ഒരു ഇൻ-ചാർജിനെ അയച്ചു, വർദ്ധൻ യാദവ്. അദ്ദേഹം ഇവിടെ വന്നതിന് ശേഷം അസം യൂത്ത് കോൺഗ്രസിൽ വളരെയധികം കുഴപ്പങ്ങൾ സൃഷ്‌ടിക്കാൻ തുടങ്ങി. ലോബികൾ ഉണ്ടക്കാനും  തുടങ്ങി. ബിവി ശ്രീനിവാസിന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്,” അവർ പറഞ്ഞു.

അസമിലെ തരുൺ ഗൊഗോയി സർക്കാരിൽ മന്ത്രിയും പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ തലവനുമായിരുന്ന അഞ്ജൻ ദത്തയുടെ മകളാണ് അങ്കിത ദത്ത. ബിവി ശ്രീനിവാസിനെതിരായ അങ്കിത ദത്തയുടെ പീഡന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ വനിതാ കമ്മീഷൻ അസം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News