ഇതാണ് തല !ഐ പി എൽ ട്രോഫി ഏറ്റുവാങ്ങിയത് തൻ്റെ അവസാന മത്സരം കളിച്ച അമ്പാട്ടി റായിഡു

അഹമ്മദാബദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന പന്തില്‍ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ചാം കിരീടം സമ്മാനിച്ചെങ്കിലും കിരീടം ഏറ്റുവാങ്ങാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി ക്ഷണിച്ചത് അവസാന ഐപിഎല്‍ കളിക്കുന്ന അംബാട്ടി റായഡുവിനെ. ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിയും സെക്രട്ടറി ജയ് ഷായും ചേര്‍ന്ന് കിരീടം സമ്മാനിക്കാനായി ധോണിയെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ രവീന്ദ്ര ജഡേജയോടും അംബാട്ടി റായഡുവിനോടും അത് ഏറ്റും വാങ്ങാന്‍ കൂടെച്ചെല്ലാന്‍ ധോണി ക്ഷണിച്ചു.

ധോണിക്ക് കിരീടം സമ്മാനിക്കാന്‍ ജയ് ഷായും ബിന്നിയും തയാറെടുക്കുമ്പോള്‍ വശത്തേക്ക് മാറി നിന്ന് ജഡേജയോടും റായഡുവിനോടും ഏറ്റുവാങ്ങാന്‍ ധോണി ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം അവര്‍ ഒന്ന് മടിച്ചെങ്കിലും ധോണിയുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തില്‍ ഇരുവരും കിരീടം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് അംബാട്ടി റായഡു ഇത് തന്‍റെ അവസാന ഐപിഎല്ലാകുമെന്ന് പ്രഖ്യാപിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഈ സീസണില്‍ ചെന്നൈക്കായി മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ഫൈനലില്‍ റായുഡുവിന്‍റെ പ്രകടനം നിര്‍ണായകമായി. അവസാന മൂന്നോവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 38 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ക്രീസിലെത്തിയ റായുഡു മോഹിത് ശര്‍മക്കെതിരെ രണ്ട് സിക്സും ഒറു ഫോറും നേടി എട്ട് പന്തില്‍ 19 റണ്‍സെടുത്ത് ചെന്നൈയെ വിജയത്തോട് അടുപ്പിച്ചു. ഈ സീസണില്‍ ചെന്നൈ ടീം മാനേജ്മെന്‍റുമായും ആരാധകരുമായും അത്ര രസത്തിലല്ലാതിരുന്ന ജഡജയാകട്ടെ ഫൈനലില്‍ അവസാന ഓവറില്‍ നിര്‍ണായക പ്രകടനത്തോടെ വില്ലനില്‍ നിന്ന് ടീമിന്‍റെ വീര നായകനുമായി.

ഫൈനലില്‍ അംബാട്ടി റായുഡു പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ധോണി നേരിട്ട ആദ്യ പന്തില്‍ പുറത്തായെങ്കിലും രവീന്ദ്ര ജഡേജയുടെ ഗുജറാത്ത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കി നിര്‍ണായക വിക്കറ്റില്‍ പങ്കാളിയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News