ഇസ്രയേലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 8 വരെ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള തങ്ങളുടെ എല്ലാ വിമാനങ്ങളും ഓഗസ്റ്റ് 8 വരെ റദ്ദാക്കി എയര്‍ ഇന്ത്യ. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീ-ഷെഡ്യൂളിങ്, കാന്‍സലിങ്ങ് ചാര്‍ജുകളില്‍ ഇളവുനല്‍കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, തായ്‌വാന്‍ ഇവിഎ എയര്‍, ചൈന എയര്‍ലൈന്‍സ് തുടങ്ങിയവയും ഇറാന്‍ ലെബനീസ് വ്യോമമേഖലകളിലൂടെയുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുമുണ്ട്.

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെയുടെ കൊലപാതകത്തില്‍ ഇറാന്‍ തിരിച്ചടിക്കുമോയെന്ന ആശങ്ക പശ്ചിമേഷ്യയില്‍ വര്‍ധിച്ചു വരികയാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ തെഹ്റാനിലെത്തിയപ്പോഴാണ് ഹനിയ കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News