സ്പുട്‌നിക് 5 വാക്‌സിന്‍ ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോസ്‌കോ: റഷ്യന്‍ നിര്‍മിത സ്പുട്‌നിക് 5 വാക്‌സിന്റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വേങ്കിടേഷ് വര്‍മ. വാക്‌സിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മേയില്‍ വാക്‌സിന്റെ നിര്‍മാണം വര്‍ധിപ്പിക്കും. പ്രതിമാസം 50 ദശലക്ഷം വാക്‌സിന്‍ നിര്‍മിക്കുമെന്നും വേങ്കിടേഷ് പറഞ്ഞു.

ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയത്. മേയ് മാസം ആദ്യ വാരം മുതലായിരിക്കും രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ വിതരണം ചെയ്യുക. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) സ്പുട്‌നിക് 5 വാക്‌സിന് അനുമതി നല്‍കിയത്.

ഇതോടെ ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനായി സ്പുട്‌നിക്. ഈ വാക്‌സിന്‍ ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. 18നും 99 വയസിനും ഇടയിലുള്ള 1600 പേരിലാണ് ഇതുവരെ ഇന്ത്യയില്‍ സ്പുട്‌നിക് പരീക്ഷണം നടത്തിയത്. 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യം വച്ചാണ് നടപടി.

റഷ്യയിലെ ഗമാലെയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡിമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് സ്പുട്‌നിക് 5 വികസിപ്പിച്ചെടുത്തത്. ഇന്ത്യയില്‍ ഡോ റെഡ്ഡീസ് ലാബോറട്ടറീസാണ് നിര്‍മ്മിക്കുന്നത്.എന്നാല്‍ റഷ്യയില്‍ നിന്നായിരിക്കും അടിയന്തര ഉപയോഗത്തിനുള്ള വാക്‌സീന്‍ ഇന്ത്യ ഇറക്കുമതി ചെയ്യുക. 19,886 പേരില്‍ ഇതുവരെ പരീക്ഷിച്ച വാക്‌സിന്‍ 91.6 ശതമാനമാണ് ഫലപ്രാപ്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News