കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്. മട്ടാഞ്ചേരിയിലുള്ള വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എറണാകുളം സെൻട്രൽ പോലീസാണ് പിടികൂടിയത്.
കഴിഞ്ഞ മാസം എറണാകുളം എം.ജി റോഡിലുള്ള ഒരു ചായക്കടയിൽ വെച്ച് യുവാവിനെ മർദ്ദിച്ച കേസിൽ അട്ടാണി അനീഷിനെയും സംഘത്തെയും തൃശ്ശൂരിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് സാഹസികമായി പിടികൂടി റിമാൻഡ് ചെയ്തിരുന്നു. എന്നാൽ, കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയ ഇയാൾ വീണ്ടും അക്രമം അഴിച്ചുവിടുകയായിരുന്നു.
ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഒരു യുവാവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച അനീഷ്, അതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സെൻട്രൽ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസിനെ വെട്ടിച്ച് ഒളിവിൽ പോയ പ്രതി ഇന്ന് മട്ടാഞ്ചേരിയിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചു. തുടർന്ന് പോലീസ് സംഘം വീട് വളഞ്ഞ് ഇയാളെ വലയിലാക്കുകയായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതിക്കായി വലവിരിച്ചത്. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രേമാനന്ദ കൃഷ്ണൻ, സെൻട്രൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജിജോ എം.ജെ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

