മനോരോഗ വിദഗ്ദയ്ക്ക് രോഗിയുമായി വഴിവിട്ട ബന്ധം,രോഗിയുടെ ഭാര്യയുടെ പരാതിയിൽ വനിതാ ഡോക്ടർക്കുണ്ടായത് കനത്ത നഷ്ടം

ലണ്ടൻ:മനോരോഗിയായ നായകനും, മനോരോഗത്തിന് ചികിത്സിക്കാനെത്തുന്ന ഡോക്ടറായ നായികയും തമ്മിലുള്ള പ്രണയത്തിന്റെ കഥപറഞ്ഞ ”താളവട്ടം” എന്ന സിനിമ മലയാളസിനിമയിലെ എക്കാലത്തേയും വന്‍ഹിറ്റുകളില്‍ ഒന്നാണ്. ഇപ്പോള്‍ ആ കഥ യാഥാര്‍ത്ഥ്യമായി വരികയാണ് ബ്രിട്ടനില്‍. മനോരോഗ വിദഗ്ദയായ ഡോക്ടര്‍ക്ക് തന്റെ രോഗിയോടു തോന്നിയ പ്രണയം പക്ഷെ അവരുടെ ഡോക്ടര്‍ എന്ന പദവി വരെ എടുത്തുകളയൂന്നിടത്തെത്തി എന്നതാണ് കഥാന്ത്യം.

2017 ആഗസ്റ്റിലാണ് ഡോ.എലിനോര്‍ ഹാര്‍പ്പര്‍ എന്‍ എച്ച്‌ എസില്‍ സൈക്കോളജിസ്റ്റായി ജോലിയില്‍ പ്രവേശിക്കുന്നത്.ആ സമയത്ത് അവര്‍ വിവാഹിതയായിരുന്നു. മാനസിക പ്രശ്നങ്ങളുള്ള രോഗികളെ ചികിത്സിക്കുക എന്നതായിരുന്നു അവരുടെ ജോലി. 2018-ലായിരുന്നു ഇപ്പോള്‍ വിവാദത്തിലായ, പേരു വെളിപ്പെടുത്താത്ത രോഗി ഇവരുടേ ചികിത്സ തേടിയെത്തിയത്. ചികിത്സ നടക്കുന്നതിനിടയില്‍ രോഗിയായിരുന്നു ഡോക്ടറോട് അയാള്‍ക്ക് അവരെ ഇഷ്ടമാണെന്ന് പറഞ്ഞത്. 2018-നവംബറില്‍ ഇതുപറഞ്ഞ സെഷനൊടുവില്‍ ഇരുവരും ആലിംഗന ബദ്ധരാവുകയും ചെയ്തു എന്ന് കേസ് പരിശോധിച്ച പാനല്‍ പറയുന്നു.

ചികിത്സയുടെ തൊട്ടടുത്ത സെഷനില്‍ ഡോക്ടറും തന്റെ ഹൃദയം രോഗിക്ക് മുന്നില്‍ തുറക്കുകയും അയാളെ ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. ഇതോടെ ഇവരുടേ ബന്ധം കൂടുതല്‍ ശക്തമാകുവാന്‍ തുടങ്ങി. 2018 ഡിസംബറില്‍ രണ്ടുതവണ ഇവര്‍ വ്യത്യസ്ത ഹോട്ടലുകളില്‍ വെച്ച്‌ കണ്ടുമുട്ടുകയുണ്ടായി. ഇരുവരും പരസ്പരം ഗൃഹസന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. കവിതയൂറുന്ന പ്രണയ സന്ദേശങ്ങളാണ് ഡോക്ടര്‍ രോഗിക്ക് വാട്ട്സ്‌അപിലൂടെ അയ്ച്ചിരുന്നത്. രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടി എന്നു തുടങ്ങി, ഭൂമിയുടെ വിജനമായ കോണുകളിലെ പ്രണയാതുര നിമിഷങ്ങള്‍ വരെ ഈ സന്ദേശങ്ങളിലുണ്ട്.

ഇതിനിടയിലാണ് താന്‍ വിവാഹിതയാണെന്നും ഭര്‍ത്താവിനൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ അയാളോട് പറഞ്ഞത്. ഇതിനു മറുപടിയായി, നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്നും, നിങ്ങള്‍ എന്റെ ചികിത്സികയാണെന്നും പറഞ്ഞ രോഗിയോട്, വ്യത്യസ്തരായ ആളുകളുടെ വീക്ഷണകോണുകളും വ്യത്യസ്തമായിരിക്കും എന്നായിരുന്നു ഡോക്ടറുടെ മറുപടി. ചൂതാട്ടത്തിലൂടെ മാനസികരോഗിയായ ഇയാള്‍ക്ക് ഓണ്‍ലൈന്‍ ചൂതാട്ട അക്കൗണ്ട് വരെ ഡോക്ടര്‍ തുറന്നുകൊടുത്തു എന്നിടത്താണ് പ്രണയത്തിന്റെ ശക്തി ബോദ്ധ്യപ്പെടുന്നത്.

തങ്ങളുടേ ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ രോഗി ആഗ്രഹിച്ചു എന്നാണ് ഡോക്ടര്‍ അന്വേഷണ പാനലിനു മുന്നില്‍ പറഞ്ഞത്. തന്റെ മുന്‍ഭാര്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അയാള്‍ ഭയപ്പെട്ടിരുന്നു. താന്‍ മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാണെന്ന് അറിഞ്ഞാല്‍, തന്റെ കുട്ടികളെ കാണാന്‍ അവര്‍ സമ്മതിക്കില്ലെന്ന് അയാള്‍ കരുതി. എന്നാല്‍, ഈ ബന്ധം രഹസ്യമായി സൂക്ഷിക്കുന്നതില്‍ തനിക്ക് താത്പര്യമില്ലായിരുന്നു എന്ന് ഡോക്ടര്‍ പറയുന്നു. ഏതായാലും 2019 ഏപ്രിലില്‍ ഇവരുടെ ബന്ധം അവസാനിച്ചു.

അതേവര്‍ഷം ജൂലായില്‍ സിക്ക് ലീവിന് അപേക്ഷിച്ച ഡോക്ടര്‍ പിന്നീട് എന്‍ എച്ച്‌ എസില്‍ നിന്നും പിരിയുകയായിരുന്നു. ഏറെ താമസിയാതെ 2019 സെപ്റ്റംബറില്‍ രോഗിയുടെ മുന്‍ഭാര്യ ഡോക്ടര്‍ക്കെതിരെ പരാതിയുമായി എത്തി. ചികിത്സയില്‍ ഇരിക്കുന്ന രോഗിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നായിരുന്നു പരാതി. ഇതിനെ ഡോ. ഹാര്‍പ്പര്‍ നിഷേധിച്ചെങ്കിലും അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു അവര്‍ക്ക് ഇനി ചികിത്സിക്കാന്‍ സാധിക്കാത്ത വിധം ഡോക്ടര്‍ എന്ന പദവി അവരില്‍ നിന്നും എടുത്തുകളഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News