മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ ‘മിന അൽ ഫഹൽ’ ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണ ശൃംഖലയും ഒമാൻ ഭരണകൂടം താല്ക്കാലികമായി പൂർണ്ണമായി നിർത്തിവെച്ചു. വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആഗോള വിപണിയെ ആശങ്കയിലാഴ്ത്തുന്ന ഈ സുപ്രധാന വിവരം പുറത്തുവിട്ടത്.
കടലിൽ നിന്നും ഭീമൻ മദർ കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാൻ ഉപയോഗിക്കുന്ന സുപ്രധാന സംവിധാനമായ സിംഗിൾ-ബോയ് മൂറിങ് ബെർത്തുകൾക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. കടൽ മാർഗ്ഗമുള്ള എണ്ണക്കടത്തിന് ഒമാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന താവളമാണിത്. അതുകൊണ്ടുതന്നെ ഈ മേഖലയിലുണ്ടായ സ്ഫോടനം അതീവ ഗൗരവത്തോടെയാണ് ഒമാൻ സുരക്ഷാ വിഭാഗം കാണുന്നത്.
ടെർമിനലിലെ ഏറ്റവും തിരക്കേറിയ എസ്‌ബിഎം 1, എസ്‌ബിഎം 2 എന്നീ രണ്ട് പ്രധാന ബെർത്തുകൾക്കിടയിലാണ് സ്ഫോടനം നടന്നതെന്ന് ഈ രംഗവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഇവിടുത്തെ വിതരണ പൈപ്പ് ലൈനുകൾക്കും അനുബന്ധ സാങ്കേതിക സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന.
ആധുനിക യുദ്ധമുറകളിൽ വിനാശകാരിയായി മാറിക്കൊണ്ടിരിക്കുന്ന സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് ഇവിടെ ഉണ്ടായതെന്നാണ് ആഗോള സുരക്ഷാ ഏജൻസികളുടെ പ്രാഥമിക നിഗമനം. കടൽ മാർഗ്ഗമോ അല്ലെങ്കിൽ തീരപ്രദേശത്തുനിന്നോ നിയന്ത്രിക്കപ്പെട്ട ഡ്രോണുകളാകാം ഇതിനായി ഉപയോഗിച്ചതെന്നാണ് കരുതുന്നത്. നിറച്ച് സ്ഫോടകവസ്തുക്കളുമായി 30,000 അടിയിൽ നിന്ന് ലക്ഷ്യസ്ഥാനം സ്പോട്ട് ചെയ്ത് മിന്നൽ വേഗതയിലാണ് ഡ്രോണുകൾ ഇരച്ചെത്തിയത്. നിമിഷ നേരം കൊണ്ട് ഉഗ്രശബ്ദത്തിൽ എല്ലാം ചിന്നിച്ചിതറുകയായിരുന്നു.
എണ്ണ വിപണിയെയും രാജ്യത്തിന്റെ സുരക്ഷയെയും നേരിട്ട് ബാധിക്കുന്ന ഈ അട്ടിമറി നീക്കം കൃത്യമായി ഏത് ദിവസമാണ് അല്ലെങ്കിൽ ഏത് സമയത്താണ് നടന്നതെന്ന കാര്യത്തിൽ ഇതുവരെ ഒമാൻ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾക്കും ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ കൃത്യമായ വിവരങ്ങൾ പുറത്തുവിടുകയുള്ളൂ എന്ന നിലപാടിലാണ് അധികൃതർ.
പെട്ടെന്നുണ്ടായ ഈ ആക്രമണത്തെ തുടർന്ന് ടെർമിനലിന്റെ പ്രവർത്തനം പൂർണ്ണമായി സ്തംഭിച്ച അവസ്ഥയിലാണ്. ഇതോടെ, ഒമാനിൽ നിന്നും എണ്ണ കൊണ്ടുപോകാനായി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ നിരവധി സൂപ്പർടാങ്കറുകൾ ഒമാൻ ഉൾക്കടലിൽ കുടുങ്ങി കിടക്കുകയാണെന്ന് എൽ.എസ്.ഇ.ജി ഡാറ്റ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
തുറമുഖത്തിന് പുറത്ത് ആഴക്കടലിൽ നങ്കൂരമിട്ടിട്ടിരിക്കുന്ന ഈ ഭീമൻ കപ്പലുകൾക്ക് എന്ന് എണ്ണ നിറച്ചു നൽകാനാകും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി, തകരാറിലായ ബെർത്തുകൾ പൂർണ്ണ സജ്ജമാക്കാൻ ദിവസങ്ങൾ എടുത്തേക്കുമെന്നാണ് ഇന്ധന രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.
ആഗോളതലത്തിൽ പ്രതിദിനം ലക്ഷക്കണക്കിന് ബാരൽ എണ്ണ വിതരണം ചെയ്യുന്ന ഒമാനിലെ ഈ പ്രധാന അച്ചുതണ്ട് തകർന്നത് അന്താരാഷ്ട്ര ഇന്ധന വിപണിയിലും ആഗോള വിതരണ ശൃംഖലയിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വിലയിൽ ഇത് പ്രതിഫലിക്കുമെന്ന ആശങ്കയും വിപണി നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്.
അപ്രതീക്ഷിതമായുണ്ടായ ഈ സുരക്ഷാ വീഴ്ചയെത്തുടർന്ന് ഒമാൻ ഭരണകൂടവും സിവിൽ ഏവിയേഷനും രാജ്യത്തെ ഉന്നത സുരക്ഷാ-സൈനിക വിഭാഗങ്ങളും സംയുക്തമായി അടിയന്തര സാഹചര്യം വിലയിരുത്തി വരികയാണ്. മേഖലയിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ തീരപ്രദേശങ്ങളിലും കടലിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
മിന അൽ ഫഹൽ എണ്ണ ടെർമിനലിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകര സംഘടനകളും ഏറ്റെടുത്തിട്ടില്ല. മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത്, അട്ടിമറിക്ക് പിന്നിലെ യഥാർത്ഥ ശക്തികളെ കണ്ടെത്താൻ വിപുലമായ അന്വേഷണമാണ് ഒമാൻ സുരക്ഷാ ഏജൻസികൾ ആരംഭിച്ചിരിക്കുന്നത്.

