ഓണം ബമ്പർ ടിക്കറ്റിനെച്ചൊല്ലി തർക്കം; യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

കൊല്ലം: ഓണം ബമ്പർ ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കൊല്ലം തേവലക്കരയിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തേവലക്കര സ്വദേശിയായ ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് സുഹൃത്ത് അജിത്തിൻ്റെ കൈവശം സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് നറുക്കെടുപ്പിന് മുൻപ് ഈ ടിക്കറ്റ് നൽകാൻ ദേവദാസ് ആവശ്യപ്പെട്ടു. എന്നാൽ ടിക്കറ്റ് കൊടുക്കാൻ അജിത്ത് തയ്യാറായില്ല. ഇതേ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൈവശമുണ്ടായിരുന്ന കൊടുവാൾകൊണ്ട് അജിത്ത് ദേവദാസിൻ്റെ കൈയിൽ വെട്ടുകയായിരുന്നു. രക്തംവാർന്നാണ് ദേവദാസ് മരിച്ചത്. അജിത്തിനെ സമീപത്തുനിന്നുതന്നെ പോലീസ് പിടികൂടി. ഇരുവരും മദ്യലഹരിൽ അറിയുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തിരുവോണം ബമ്പർ ബിആർ 93 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചത്. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത്. പാലക്കാട് വാളയാറിലെ ഡാം റോഡിലുള്ള ലോട്ടറിക്കടയിൽനിന്ന് കോയമ്പത്തൂർ അന്നൂർ സ്വദേശി ഗോകുലം നടരാജൻ വാങ്ങിയ ടിക്കറ്റാണ് സമ്മാനാർഹമായത്. ഇദ്ദേഹം കടയുമായി ബന്ധപ്പെട്ടാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. ഇക്കഴിഞ്ഞ 16നാണ് നടരാജൻ വാളയാറിലെ കടയിൽനിന്ന് 10 ടിക്കറ്റുകളെടുത്തത്. ഇവ മറ്റാർക്കെങ്കിലും മറിച്ചുവിറ്റോയെന്ന് കടക്കാർ സംശയിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News