വിട്ടുകൊടുത്താണ് അവർ ജീവിക്കുന്നത്, ഞാൻ ആശ്ചര്യപ്പെട്ടു, വിവാഹ ജീവിതത്തെക്കുറിച്ച് നയൻതാര എന്നോട് പറഞ്ഞത്: കല

കൊച്ചി:തമിഴത്ത് പ്രധാന ചർച്ചാ വിഷയമായിരിക്കുകയാണ് നയൻതാരയും വിഘ്നേശ് ശിവനും. രണ്ട് പേർക്കും നേരെ കടുത്ത സൈബറാക്രമണമാണ് നടക്കുന്നത്. നടൻ ധനുഷിനെതിരെ രംഗത്ത് വന്നതോടെയാണ് താര ദമ്പതികൾക്ക് നേരെ കുറ്റപ്പെടുത്തൽ വന്നത്. സൈബറാക്രണം തന്നെയും വിഘ്നേശിനെയും ബാധിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം നയൻതാര ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുമുണ്ടായി. തന്റെ പങ്കാളിയായതിനാലാണ് ഇത്രയധികം പ്രശ്നങ്ങൾ വിഘ്നേശിന് നേരിടേണ്ടി വരുന്നത്. ഈ ബന്ധത്തിലേക്ക് വിഘ്നേശിനെ കൊണ്ട് വന്നതിൽ തനിക്കിപ്പോൾ വിഷമമുണ്ടെന്നും നയൻതാര തുറന്ന് പറഞ്ഞു.
നയൻതാരയുടെ നിയന്ത്രണത്തിലാണ് വിഘ്നേശെന്നും സ്വന്തമായ തീരുമാനങ്ങളൊന്നും ഇല്ലെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. ഇപ്പോഴിതാ നയൻതാരയെയും വിഘ്നേശിനെയും കുറിച്ച് ഡാൻസ് കാെറിയോഗ്രാഫർ കല മാസ്റ്റർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്താണ് കല മാസ്റ്റർ. ആദ്യമായി വിഘ്നേശിനെ കണ്ടത് മുതലുള്ള ഓർമകളാണ് ഒരു അഭിമുഖത്തിൽ ഇവർ പങ്കുവെച്ചത്.
ആദ്യമായി കണ്ടപ്പോൾ വിക്കി ഹായ് മാത്രമാണ് പറഞ്ഞത്. അന്ന് നയൻതാരയും വിക്കിയും തമ്മിലുള്ള മനോഹരമായ സൗഹൃദം കണ്ട് ഭർത്താവെന്നാൽ ഇങ്ങനെ ആയിരിക്കണമെന്ന് തോന്നി. ഒരുപാട് കാലമായി അവരോട് എനിക്ക് സൗഹൃദമുണ്ട്. പരസ്പരം വിട്ടുകൊടുത്താണ് അവർ ജീവിക്കുന്നത്. ഷൂട്ടിംഗ് സ്പോട്ടിൽ ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊരു ഭാര്യയെ ലഭിച്ചത് ഭാഗ്യമാണെന്ന് വിക്കിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. നിനക്ക് വിക്കിയെ പോലെ ഒരാളെ ലഭിച്ചത് ഭാഗ്യമെന്ന് നയൻതാരയോടും പറയും.
രണ്ട് പേരും വിട്ട് കൊടുത്ത് സംസാരിച്ചാൽ ആർക്കിടയിലും വഴക്കുണ്ടാകില്ല. ഈഗോ ഉണ്ടാകാൻ പാടില്ലെന്ന് നയൻതാര മനോഹരമായി പറഞ്ഞു. അവർ നന്നായി ജീവിക്കുമെന്നും കല മാസ്റ്റർ പറഞ്ഞു. നയൻതാര ഇന്നും ലേഡി സൂപ്പർസ്റ്റാറായി തുടരുന്നതിന് കാരണം കഠിനാധ്വാനമാണെന്നും കല മാസ്റ്റർ അന്ന് വ്യക്തമാക്കി.
ഷൂട്ടിംഗ് സ്പോട്ടിൽ പോയാൽ മനസിലാകും. അവളെ പോലെ ഒരു കഠിനാധ്വാനിയെ കാണാൻ പറ്റില്ല. കൃത്യ സമയത്ത് എത്തും. എല്ലാത്തിലും പെർഫെക്ഷൻ നോക്കും. ഒരു സ്ത്രീക്ക് സൂപ്പർതാര പദവി ലഭിക്കുന്നത് സാധാരണ വിഷയമല്ല. ഭക്തി വളരെ കൂടുതലാണ് നയൻതാരയ്ക്ക്. ചെയ്യുന്ന ജോലിയെ ദൈവമായി കാണുന്നതിനാലാണ് നയൻതാര സൂപ്പർതാരമായി തുടരുന്നതെന്നും കല മാസ്റ്റർ പറഞ്ഞു.
താരത്തിനെതിരെ കടുത്ത സൈബർ ആക്രമണം നടക്കുമ്പോഴാണ് കല മാസ്റ്ററുടെ വാക്കുകൾ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ വിഘ്നേശ് തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് നയൻതാര സംസാരിച്ചിരുന്നു. പ്രണയിക്കുന്ന ആളിന് വേണ്ടി ഇഷ്ടങ്ങൾ ത്യജിക്കേണ്ടതില്ലെന്ന് താൻ മനസിലാക്കിയെന്ന് നയൻതാര പറഞ്ഞു.
നാനും റൗഡി താനിലെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെന്ററിക്ക് ഉപയോഗിച്ചതിന് നയൻതാരയ്ക്കെതിരെ ധനുഷ് നൽകിയ കേസ് കോടതിയിലാണ്. നയൻതാരയും വിഘ്നേശും കാരണം സിനിമയ്ക്ക് സാമ്പത്തിക നഷ്ടം വന്നെന്ന് ധനുഷ് വാദിക്കുന്നു. നയൻതാരയുമായി പ്രണയത്തിലായ ശേഷം വിഘ്നേശ് നയൻതാരയ്ക്ക് മാത്രം ശ്രദ്ധ കൊടുത്തെന്നും നടിക്ക് മാത്രം ആവർത്തിച്ച് ടേക്കുകളെടുത്തെന്നും ധനുഷ് നൽകിയ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.