വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ് ട്രംപ് അഭിമുഖം പാതിവഴിയിൽ അവസാനിപ്പിച്ചത്. എൻബിസി ന്യൂസിന്റെ മീറ്റ് ദ പ്രസ് പരിപാടിക്കിടെയാണ് സംഭവം.
കലിഫോർണിയയിലെ മന്ദഗതിയിലുള്ള വോട്ടെണ്ണലിനെ കുറിച്ചായിരുന്നു ഇരുവരുടെയും സംസാരം. ഇതിനിടെ നാല് ദിവസം കഴിഞ്ഞിട്ടും ഫലം പുറത്തുവരാത്തത് തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ തെളിവാണെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ അവതാരക ക്രിസ്റ്റൻ വെൽക്കർ ഇതിന് തെളിവുണ്ടോയെന്ന് ട്രംപിനോട് ആവർത്തിച്ച് ചോദിച്ചു. ‘‘പലരിൽ നിന്നായി കേൾക്കുന്നുണ്ട്. നോക്കിയാൽ തന്നെ എനിക്ക് മനസ്സിലാകും’’ എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാൽ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നതായി യാതൊരു തെളിവും ഇല്ലെന്ന് വെൽക്കർ വീണ്ടും പറഞ്ഞു. പക്ഷേ ട്രംപ് തന്റെ ആരോപണം കടുപ്പിച്ചു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഫലം പ്രഖ്യാപിക്കാത്തത് ശരിയാണോ എന്ന് ട്രംപ് വീണ്ടും അവതാരകയോട് ചോദിച്ചു. വോട്ടെണ്ണൽ പ്രക്രിയ വേഗത്തിലാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി. പിന്നാലെ കലിഫോർണിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്നും നിങ്ങളും അത്തരത്തിലുള്ള ആളാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഞാൻ അഴിമതിക്കാരിയല്ല എന്ന് അവതാരക അദ്ദേഹത്തിന് മറുപടി നൽകി. എന്നാൽ തന്റെ ആരോപണം ട്രംപ് വീണ്ടും ആവർത്തിച്ചു. പിന്നാലെയാണ് ട്രംപ് അഭിമുഖം അവസാനിപ്പിച്ചത്. “മതി, ഇത് ഇവിടെ അവസാനിപ്പിക്കാം. നന്ദി ഡാർലിങ്” എന്ന് പറഞ്ഞാണ് മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞ് ട്രംപ് എഴുന്നേറ്റത്.
നേരത്തെ സിഎൻഎൻ റിപ്പോർട്ടർ കൈറ്റ്‌ളൻ കോളിൻസിനെയും ട്രംപ് വിമർശിച്ചിരുന്നു. “അവൾ സുന്ദരിയാണ്. പക്ഷേ ഒരിക്കലും ചിരിക്കാറില്ല. അവളുടെ കണ്ണുകളിൽ വെറുപ്പാണ് കാണുന്നത്,” എന്നായിരുന്നു ട്രംപിന്റെ പരാമർശം.

