കോഴിക്കോട്: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ അദ്ദേഹം അന്തരിച്ചപ്പോള്‍ അവഹേളിച്ചു കൊണ്ട് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരുന്നു. സിപിഎം സൈബര്‍ അണികളാണ് സലിംകുമാരിനെ മരണ ശേഷവും വിടാതെ വിമര്‍ശനം ഉന്നയിച്ചത്.
ഇങ്ങനെ സൈബര്‍ ലോകത്തുയര്‍ന്ന ആക്രമണം നടത്തിയവര്‍ക്ക്് നേരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ എം എന്‍ കാരശ്ശേരിയും ഈ വിഷയത്തില്‍ വിമര്‍ശനം ഉയര്‍ത്തി രംഗത്തുവന്നു. കലാജീവിതംകൊണ്ട് നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കിയ ഒരു കലാകാരനെപ്പറ്റിയാണ് സൈബര്‍ ലോകത്ത് തെറിപ്പൂരം അരങ്ങേറിയതിലാണ് കാരശ്ശേരി വിമര്‍ശിക്കുന്നത്. ഏതെങ്കിലും മനുഷ്യനെപ്പറ്റി ആരെങ്കിലും ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ? നമുക്കൊക്കെ നാണക്കേടല്ലേ? ഇതിന്റെ കാരണം ആലോചിക്കുമ്പോഴാണ് മലയാളികളുടെ തല ഒന്നുകൂടി താണുപോവുക. കാര്യം, സലിംകുമാര്‍ ഒരു കോണ്‍ഗ്രസുകാരന്റെ മകനായി ജനിച്ചുവളര്‍ന്നവനാണ്. താന്‍ കോണ്‍ഗ്രസുകാരനാണ് എന്ന് വെട്ടിത്തുറന്നു പറയുന്നവനാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നാട്ടുകാരനും കൂട്ടുകാരനുമാണ്.
ചുരുക്കത്തില്‍ കോണ്‍ഗ്രസുകാരന്‍ ആയതുകൊണ്ടാണ് ഗുരുതരമായ രോഗാവസ്ഥയില്‍ എന്നപോലെ മരണാനന്തരവും അസഭ്യവര്‍ഷത്തിന് ഇരയായത്. ഭാഗ്യവശാല്‍ അദ്ദേഹം ഇതൊന്നുമറിഞ്ഞില്ലെന്ന് കാരശ്ശേരി മാതൃഭൂമിയില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. ഈ സൈബര്‍ ഗുണ്ടകളുടെ കൈയില്‍ സലിംകുമാറിനെ കിട്ടിയിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്ന് ആലോചിക്കാന്‍ പേടിതോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ട സാഹചര്യമുണ്ടായതില്‍ എനിക്ക് അങ്ങേയറ്റം ലജ്ജയുണ്ട്. ഇന്ന് ലക്ഷക്കണക്കിന് മലയാളികളെപ്പോലെ നടന്‍ സലിംകുമാറിന്റെ ആകസ്മിക നിര്യാണത്തിന്റെ ആകുലതകളില്‍ മനസ്സുകെട്ട് ഇരിക്കുകയാണ് ഞാനും. ആ കലാകാരന്റെ സിദ്ധികളെക്കുറിച്ചോ സാധനകളെക്കുറിച്ചോ അല്ല ഞാന്‍ എഴുതുന്നത്. ചിരിയിലൂടെയും ചിന്തയിലൂടെയും നമ്മുടെ കലാനുഭവങ്ങളെ അഗാധമാക്കുന്നതില്‍ അദ്ദേഹംനല്‍കിയ സംഭാവനകളെക്കുറിച്ചുമല്ല എഴുതുന്നത്.
കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന പലര്‍ക്കും കൃത്യമായ പാര്‍ട്ടി ബന്ധങ്ങളില്ല. ഉള്ള ഭൂരിപക്ഷവും അത് പ്രകടിപ്പിക്കാറില്ല -അവസരങ്ങള്‍ കുറയാനോ നഷ്ടപ്പെടാനോ ഇടകൊടുക്കേണ്ട എന്ന കരുതലാവാം. അല്ലെങ്കില്‍ അത്തരം വര്‍ത്തമാനങ്ങളില്‍ നേരം കളയേണ്ട എന്നുവെച്ചിട്ടുമാവാം. പക്ഷേ, സലിംകുമാര്‍ തന്റെ മുഖച്ഛായയായിത്തീര്‍ത്ത തുറന്ന ചിരിപോലെ തുറന്നുപറയുന്നവനാണ്. അതു ആ മനുഷ്യന്‍ നേര്‍ബുദ്ധിക്കാരനാണ് എന്ന് കാണിക്കുന്നു.
ചുരുക്കത്തില്‍ കോണ്‍ഗ്രസുകാരന്‍ ആയതുകൊണ്ടാണ് ഗുരുതരമായ രോഗാവസ്ഥയില്‍ എന്നപോലെ മരണാനന്തരവും അസഭ്യവര്‍ഷത്തിന് ഇരയായത്. ഭാഗ്യവശാല്‍ അദ്ദേഹം ഇതൊന്നുമറിഞ്ഞില്ല. പക്ഷേ, മലയാളികള്‍ ഇത് അറിയുന്നു -അവരുടെ നാട്ടില്‍ ഒരുപറ്റം ആളുകളുടെ രാഷ്ട്രീയപ്രവര്‍ത്തനം ഇത്രയേറെ കണ്ണില്‍ച്ചോരയില്ലാതെ പെരുമാറലാണ്. അപകടം, വാര്‍ധക്യം, രോഗം, മരണം തുടങ്ങിയ നിസ്സഹായാവസ്ഥകളുടെ നടുവില്‍ പൂര്‍വവൈരാഗ്യമെല്ലാം മറന്ന് ഓടിക്കൂടുകയും പരസ്പരം സഹകരിക്കുകയും ചെയ്യുക എന്നതാണ് നാട്ടുനടപ്പ്. അതാണ് നമ്മുടെ സംസ്‌കാരം. ഇക്കണ്ടതോ?
ഈ സൈബര്‍ ഗുണ്ടകളുടെ കൈയില്‍ സലിംകുമാറിനെ കിട്ടിയിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്ന് ആലോചിക്കാന്‍ പേടിതോന്നുന്നു. ഈ അളവില്‍ അറപ്പും വെറുപ്പും കൊണ്ടുനടക്കുന്നതിനെ രാഷ്ട്രീയപ്രവര്‍ത്തനം എന്നു പറയാന്‍ പറ്റുമോ? അക്രമരാഷ്ട്രീയം രാഷ്ട്രീയമാണോ? ഇതും അക്രമമല്ലേ? ഹിംസയല്ലേ?
നമ്മള്‍ ഓര്‍ത്തിരിക്കണം: വാളുകൊണ്ടുള്ള വെട്ടിന്റെ മുറിവ് ഉണക്കാം; വാക്കുകൊണ്ടുള്ള വെട്ടിന്റെ മുറിവ് ഉണങ്ങുകയില്ല.

