ലോക്ഡൗണ്‍ വന്നതോടെ തുണിക്കട പൂട്ടി, പണം സമ്പാദിക്കാന്‍ കള്ളനോട്ടടി; പന്തളത്ത് ലിവിങ് ടുഗദര്‍ കമിതാക്കള്‍ പിടിയില്‍

പന്തളം: കള്ളനോട്ടുമായി യുവതിയും യുവാവും പിടിയില്‍. കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടില്‍ കടവില്‍ അമ്പലത്തില്‍ വീട്ടില്‍ നാസര്‍ എന്ന വിളിക്കുന്ന താഹ നിയാസ് (47), തഴവ കുറ്റിപ്പുറം എസ്ആര്‍പി മാര്‍ക്കറ്റ് ജങ്ഷനില്‍ ശാന്ത ഭവനില്‍ ചന്ദ്രസേനന്റെ മക്കള്‍ ദീപ്തി (34) എന്നിവരാണ് അറസ്റ്റിലായത്. പന്തളത്തെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കള്ളനോട്ടുകള്‍ മാറാന്‍ ശ്രമിക്കവെയാണ് ഇരുവരും അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ പുഴിക്കാട് തച്ചിരേത്ത് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നും സാധനം വാങ്ങിയ ശേഷം 2000 രൂപയുടെ നോട്ട് നല്‍കുകയായിരുന്നു. നോട്ടിന്റെ കെട്ടിലും മട്ടിലും സംശയം തോന്നിയ കടയുടമ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു വച്ചു. വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ദീപ്തിയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് കള്ളനോട്ട് അടിക്കാന്‍ ഉപയോഗിക്കുന്ന പ്രിന്ററും കളര്‍ ഫോട്ടോസ്റ്റ് മെഷിനും, 100 രൂപയുടെ ഏഴു കള്ളനോട്ടും പിടിച്ചെടുത്തു. ഇരുവരും കഴിഞ്ഞ ആറുമാസത്തിലേറെയായി തട്ടിപ്പ് നടത്തി വരികയായിരുന്നു എന്നാണു റിപ്പോര്‍ട്ട്.

ഭര്‍ത്താവുമായി ബന്ധം അവസാനിപ്പിച്ച ദീപ്തി താഹുമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ജില്ലാ പൊലീസ് ചീഫ് ആര്‍. നിശാന്തിനിയുടെ നിര്‍ദ്ദേശപ്രകാരം അടൂര്‍ ഡിവൈ.എസ്പി ബി വിനോദ്, പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാര്‍, എസ്‌ഐമാരായ ബി അനീഷ്, അജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News