തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ് ട്രെയിൻ കയറി പോയത്. കൈയിലുണ്ടായിരുന്ന ഒരു മൊബൈൽ കിള്ളിപാലത്ത് കടയിൽ വിറ്റു. കരമന ഭാഗത്തായിരുന്നു ഈ ഫോണിന്റെ ലൊക്കേഷൻ കാണിച്ചിരുന്നത്. അന്വേഷണത്തിൽ ഈ ഫോൺ ഇദ്ദേഹം വിറ്റുവെന്നും പൊലീസ് കണ്ടെത്തി.
കാറുമായി ബാലരാമപുരത്തെത്തിയ പ്രതി, കാർ അവിടെ ഉപേക്ഷിച്ച് ട്രെയിനിൽ കടന്നുകളയുകയായിരുന്നു. ചിദംബരം ഭാഗത്ത് ഒരാൾ ട്രെയിൻ തട്ടി മരിച്ചത് റെയിൽവേ പൊലീസിന് വിവരം ലഭിക്കുകയും പരിശോധനയിൽ സുരേഷിന്റെ തിരിച്ചറിയൽ കാർഡും മൊബൈൽ ഫോണും ലഭിച്ചു. ഇതുവഴി അഡ്രസ് ലഭിച്ചു. ഫോട്ടോ ബന്ധുക്കളെ കാണിച്ചതോടെയാണ് മരിച്ചത് സുരേഷാണെന്ന് സ്ഥിരീകരിച്ചത്. ആത്മഹത്യയാണോ മറ്റെന്തെങ്കിലുമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു.
ബുധനാഴ്ച പുലർച്ചെ 5.45-ഓടെയാണ് നാലാഞ്ചിറ മഠത്തുനട കെ.ആർ.എ. 158 തിരുപ്പതി ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യെ കൊലപ്പെടുത്തിയശേഷം ഭർത്താവ് സുരേഷ്(46) കാറിൽ രക്ഷപ്പെട്ടത്. പ്രതിയെ കണ്ടെത്താനായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. മൊബൈൽടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽഫോൺ ബുധനാഴ്ച വൈകിട്ട് കിള്ളിപ്പാലത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സുരേഷിന്റെ കാർ കരമന കടന്നുപോയതായി സ്ഥിരീകരിച്ചിരുന്നു. പിന്നീട് ബാലരാമപുരത്ത് കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
വഴക്കിന് പിന്നാലെയാണ് സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഹസീനയും സുരേഷും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ചൊവ്വാഴ്ച രാത്രിയും വഴക്കുണ്ടായി. ഒരാഴ്ചയായി ഹസീനയെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് സുരേഷ് മണ്ണന്തല പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച തിരികെയെത്തിയ ഹസീന സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നാണ് പറഞ്ഞത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. മണ്ണന്തല പോലീസ് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി അനുനയിപ്പിച്ച് വിട്ടു. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ ഇരുവരും വഴക്ക് തുടർന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകം നേരിൽക്കണ്ട ഇവരുടെ മൂത്തമകൾ അമൃതാ സുരേഷാണ് ഫോണിൽ വിളിച്ച് മണ്ണന്തല പോലീസിനെ വിവരം അറിയിച്ചത്. കൊലപാതകത്തിനുശേഷം കത്തി കുളിമുറിയിൽ കൊണ്ടുപോയി കഴുകിയശേഷം സുരേഷ് കാറിൽ കടന്നുകളയുകയായിരുന്നു.
ഹസീനയും സുരേഷും ഇവരുടെ നാലു മക്കളും ബന്ധുവായ സ്ത്രീയ്‌ക്കൊപ്പം അഞ്ചുമാസം മുൻപാണ് ഈ വീട്ടിൽ താമസിക്കാൻ എത്തിയത്. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ സുരേഷും മണക്കാട് സ്വദേശിനിയായ ഹസീനയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മണ്ണന്തല, വട്ടിയൂർക്കാവ് മേഖലകളിൽ വാടകവീടുകളിലാണ് ഇവർ നേരത്തേ താമസിച്ചിരുന്നത്.
രക്ഷപ്പെട്ടശേഷം മകളോട് ഫോണിൽ ബന്ധപ്പെട്ട് താനും ആത്മഹത്യചെയ്യുമെന്ന് സുരേഷ് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. രണ്ടാഴ്ച മുൻപ് ആത്മഹത്യാശ്രമത്തെ തുടർന്ന് സുരേഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദ്യാർഥികളായ ആനന്ദ്, അനയ, റോഷൻ എന്നിവരാണ് മറ്റു മക്കൾ.

