വിവാദങ്ങൾക്കിടെ ചെ​ഗുവേരയെ ഉദ്ധരിച്ച് അതിജീവിത; 'ലോകത്തെവിടെയും ആർക്കെതിരെയുമുള്ള അനീതി തിരിച്ചറിയാൻ കഴിയണം'

കൊച്ചി: ചെ​ഗുവേരയെ ഉദ്ധരിച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. ലോകത്തെവിടെയും ആർക്കെതിരെയുമുള്ള അനീതി തിരിച്ചറിയാൻ കഴിവുണ്ടാവണമെന്ന് അതിജീവിത ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ചെ​ഗുവേരയുടെ ചിത്രത്തിനൊപ്പമാണ് അതിജീവിതയുടെ പോസ്റ്റ്. പോസ്റ്റിനോട് നിരവധി പേരാണ് പ്രതികരിച്ച് രം​ഗത്തെത്തിയിട്ടുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ മേഖലയിൽ വിവാദം കനക്കുന്നതിനിടയിലാണ് അതിജീവിതയുടെ പരാമർശം. 

സിനിമാ മേഖലയിൽ ആരോപണങ്ങൾ തുടരുന്നതിനിടെ ഫേസ്ബുക്കിൽ കുറിപ്പുമായി നടി മഞ്ജു വാര്യറും രം​ഗത്തെത്തി. ഒന്നും മറക്കരുതെന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. നേരത്തെ, ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യർക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ ഡബ്ല്യുസിസിയും രംഗത്തുവന്നിരുന്നു. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം സിനിമയിൽ സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് മൊഴി നൽകിയെന്ന പരാമർശമാണ് വിമർശനത്തിലേക്ക് നയിച്ചത്. 

അതേസമയം, യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ സിദ്ധിഖിനെതിരെ പരാതി. സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. വൈറ്റില സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്. സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്. 

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. പൊലീസ് പരാതി പരിശോധിച്ചുവരികയാണ്. ആരോപണം ഉയർന്നതോടെ താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചിരുന്നു. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി.

യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News