എന്തൊരു പോക്രിത്തരം ആണിത്, ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവര്‍ റേപ്പിസ്റ്റുകള്‍ തന്നെയാണ്; രേവതി സമ്പത്ത്

സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം ട്രോളന്മാരുടെ ഇഷ്ട താരങ്ങളായി മാറിയ കഥാപാത്രങ്ങളാണ് രമണനും മണവാളനും ദശമൂലം ദാമുവുമൊക്കെ. ഇത്തരത്തില്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ് 2002ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ കുഞ്ഞിക്കൂനനിലെ വില്ലന്‍ കഥാപാത്രമായ വാസു അണ്ണനേയും. അതേസമയം ഈ കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇക്കാര്യത്തില്‍ പ്രതികരണവുമായി ചിത്രത്തിലെ നായിക നടിയായ മന്യയും രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് നടി രേവതി സമ്പത്താണ്, വാസു അണ്ണന്റെ ഫാമിലി എന്ന തരത്തില്‍ പ്രചരിക്കുന്ന ട്രോളുകളും മറ്റും ശുദ്ധ പോക്രിത്തരമാണെന്നാണ് രേവതി ചൂണ്ടിക്കാട്ടുന്നത്. ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവര്‍ റേപ്പിസ്റ്റുകള്‍ തന്നെയാണെന്നും രേവതി സമ്പത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച തന്റെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

‘വാസു അണ്ണന്റെ ഫാമിലി’ എന്ന അശ്ലീലം ആണിപ്പോള്‍ എവിടെയും.
കുഞ്ഞിക്കൂനന്‍ എന്ന സിനിമയിലെ വാസു എന്ന കഥാപാത്രം ലക്ഷ്മി എന്ന കഥാപാത്രത്തിനോട് ചെയ്യുന്നത് പീഡനമാണ്. ലക്ഷ്മി എന്ന സ്ത്രീയെ കൊലപ്പെടുത്തുന്നവനാണ് ‘ഗരുഡന്‍ വാസു’. വാക്കിലും നോട്ടത്തിലും സ്ത്രീവിരുദ്ധത നിറഞ്ഞ കഥാപാത്രം. സമൂഹമാധ്യമങ്ങളില്‍ വാസു അണ്ണന്‍ മാസ്സ് ഡാ, വാസു അണ്ണന്‍ ഹീറോ ഡാ എന്ന പേരിലുള്ള വൃത്തികേടുകള്‍ ആഘോഷിക്കപ്പെടുകയാണ്.
എന്തൊരു പോക്രിത്തരം ആണിത്
റേപ്പ് കള്‍ച്ചര്‍ ആഘോഷമാക്കുന്ന സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന ഈ ഗ്ലോറിഫൈഡ് റേപ്പ് ജോക്കുകളുടെ അപകടം എന്ത് മാത്രം ഹീനവും നികൃഷ്ടവുമാണ്. പീഡിപ്പിക്കാന്‍ വന്ന ആളില്‍ പ്രണയം കുത്തിനിറക്കുക, കല്യാണത്തിലും , കുട്ടികളിലും വരെ എത്തിച്ചു ട്രോള്‍ ഉണ്ടാക്കിയ ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകള്‍. പെട്ടെന്നൊരു ദിവസം ആകാശത്തുനിന്ന് താഴേക്ക് വീണതല്ല ഈ പോക്രിത്തരങ്ങള്‍.
മുകളില്‍ പറഞ്ഞ വിഭാഗത്തിന്റെ തലയിലും മനസിലുമുള്ള വിഷമാണിതൊക്കെയും.
സിനിമയെ സിനിമയായി കാണണമെന്നും, ട്രോളുകളെ ട്രോളുകള്‍ ആയി കണ്ടങ്ങ് ചിരിച്ചു വിടണമെന്ന നിസാരവത്കരണം എന്തിനും ഏതിനും സ്ഥിരം ആക്കി കൈയ്യടിച്ച് പാസാക്കി വിടുന്ന കുറേ അലവലാതികളും കൂടെ.
എന്ത് കൊണ്ടാണ് പീഡനങ്ങള്‍ ഇവിടെ നോര്‍മലൈസ് ചെയ്യപ്പെടുന്നത്, റേപ്പ് സര്‍വൈവേഴ്സിനു മുകളില്‍ കുറ്റങ്ങള്‍ ചാര്‍ത്തപ്പെടുന്നത്, സ്ത്രീ ക്രൂശിക്കപ്പെടുന്നത് എന്നതിന് ഇതില്‍പരം സംശയമില്ല. എത്രയധികം കണക്കില്‍ വരുന്ന ആളുകളാണ് ഇതിനെ ‘തഗ് ലൈഫ് ‘ആക്കി ആഘോഷമാക്കിയത് എന്നത് ചൂണ്ടികാണിക്കുന്നത് ഈ സമൂഹം പീഢനങ്ങളെ തിരിച്ചറിയാന്‍ പോലുമാകാത്ത തരത്തില്‍ എത്രമേല്‍ ജീര്‍ണിച്ചുപോയി എന്നതാണ്.
ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവര്‍ റേപ്പിസ്റ്റുകളെ പോലെ തന്നെ കുറ്റവാളികളാണ്. അവര്‍ റേപ്പിസ്റ്റുകള്‍ തന്നെയാണ്…
അലവലാതികളെ അലവലാതികള്‍ എന്ന് അഭിസംബോധന ചെയ്യാനേ സൗകര്യമുള്ളൂ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News