പി.വി അന്‍വര്‍ തിരിച്ചെത്തി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണം

കോഴിക്കോട്: നിലമ്പൂര്‍ നിയോജകമണ്ഡലം എം.എല്‍.എ പി.വി. അന്‍വര്‍ മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ആഫ്രിക്കയില്‍നിന്ന് തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്.

നിരവധി പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ വരവും കാത്ത് രാവിലെ മുതല്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നത്. വന്‍ സ്വീകരണത്തോടെ അദ്ദേഹം നിലമ്പൂരിലേക്ക് പുറപ്പെടുകയും ചെയ്തു. വാഹനങ്ങളുടെ അകമ്പടിയോടെ നിലമ്പൂര്‍ ചന്തക്കുന്ന് വരെ ആനയിക്കും.

വിദേശത്തുനിന്ന് വരുന്നതിനാല്‍ അന്‍വര്‍ പുറത്തിറങ്ങാതെ സ്വീകരണം ഏറ്റുവാങ്ങി ക്വാറന്റൈനായി വീട്ടിലേക്കുപോകും. അടുത്ത ഏഴു ദിവസം എടക്കരയിലെ വീട്ടില്‍ അന്‍വര്‍ ക്വാറന്റൈല്‍ കഴിയുമെന്നാണു സിപിഎം നേതൃത്വം പറയുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടും. അന്‍വര്‍ ഇത്തവണയും മത്സരിക്കുന്നുണ്ട്.

ബന്ധപ്പെട്ട എല്ലാ ആരോപണങ്ങള്‍ക്കും മറുപടി തിരഞ്ഞെടുപ്പിലൂടെ നല്‍കുമെന്ന് അന്‍വര്‍ പറഞ്ഞു. വ്യാപാര ആവശ്യത്തിനാണ് ആഫ്രിക്കയില്‍ പോയതെന്നും 25000 കോടി രുപയുടെ രത്‌ന ഖനന പദ്ധതിയുമായാണ് താന്‍ തിരിച്ചെത്തുന്നത് എന്നും അന്‍വര്‍ ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. കുറച്ചു മാസങ്ങളായി അന്‍വറിനെ മണ്ഡലത്തില്‍ കാണാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ മാസം അവസാനം അന്‍വര്‍ നാട്ടില്‍ എത്തും എന്ന് പ്രചരണം ഉണ്ടായെങ്കിലും അദ്ദേഹം വിദേശത്ത് തന്നെ തുടരുക ആയിരുന്നു. തെരഞ്ഞെടുപ്പില്‍ അന്‍വറിനു പകരം ആര് എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ആയിരുന്നു സി പി എം ജില്ലാ സെക്രട്ടേറിയറ്റ് പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം പരിഗണിച്ച് അന്‍വറിനു തന്നെ അവസരം നല്‍കാന്‍ തീരുമാനിച്ചത്. അന്‍വര്‍ പതിനൊന്നിന് നാട്ടില്‍ വന്നാലും എന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇറങ്ങാന്‍ സാധിക്കും എന്ന് പറയാന്‍ കഴിയില്ല. അന്‍വറിന്റെ ഈ ഘട്ടത്തിലെ വിഡിയോ സന്ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും വലിയ ആശ്വാസം തന്നെ ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News