ലൈഫ് മിഷനില്‍ വീടിന് ലഭിച്ച പണത്തില്‍ നിന്നു വീട്ടമ്മയില്‍ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ പിടിയില്‍

റാന്നി: ലൈഫ് മിഷനില്‍ വീടിന് അപേക്ഷിച്ച് പണം ലഭിച്ച വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ അറസ്റ്റിലായി. വീട്ടമ്മയില്‍ നിന്നു പണം വാങ്ങുന്നതിനിടെയാണ് വിഇഒയെ പോലീസ് വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്.

റാന്നി ബ്ലോക്ക് പഞ്ചായത്തില്‍ പഴവങ്ങാടി പഞ്ചായത്തിന്റെ ചുമതലയുള്ള വിഇഒ കായംകുളം പത്തിയൂര്‍ തലപ്പുറത്ത് സതീഷ് കുമാറാണ് പിടിയിലായത്. പഴവങ്ങാടി ചെല്ലക്കാട് മഴുവഞ്ചേരിയില്‍ ലൈസാമ്മയുടെ പരാതിയെ തുടര്‍ന്നാണ് ഡിവൈഎസ്പി ഹരി വിദ്യാധരന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.

സ്വന്തമായി വീടും വസ്തുവും ഇല്ലാതിരുന്ന ദരിദ്രയായ ലൈസാമ്മ ലൈഫ്മിഷനിലൂടെ വീടിന് അപേക്ഷിച്ചിരുന്നു. ഇതിനായി വിഇഒ ഇവരോട് 12000 രൂപ നേരത്തെ വാങ്ങി. വസ്തു വാങ്ങുന്നതിന് രണ്ടു ലക്ഷം രൂപ ഇവര്‍ക്ക് അനുവദിച്ചതോടെ 5000 രൂപകൂടി ആവശ്യപ്പെട്ട് വിഇഒ ഇവരെ വിളിക്കുകയായിരുന്നു. നിരന്തരം ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് ലൈസാമ്മ വിജലന്‍സിനെ സമീപിച്ചു.

വിജിലന്‍സ് നിര്‍ദേശപ്രകാരം ലൈസാമ്മ ബുധനാഴ്ച 12 മണിയോടെ ഓഫീസിന് പുറത്തേക്ക് വിഇഒയെ വിളിച്ചുവരുത്തി പണം കൈമാറി. ഈ സമയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടി. ഇന്‍സ്പെക്ടര്‍മാരായ മണികണ്ഠന്‍ ഉണ്ണി, രാജീവ്, രജീഷ് തുടങ്ങിയവരും വിജിലന്‍സിന്റെ സംഘത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News