വീണ ജോര്‍ജിന് വിദ്യാഭ്യാസം, ധനവകുപ്പ് പി രാജീവിന്, എം.ബി രാജേഷ് സ്പീക്കര്‍; പിണറായി മന്ത്രിസഭയിലെ മറ്റുമന്ത്രിമാര്‍ ഇവരൊക്കെ

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളിലും ഏകദേശ ധാരണായതായി വിവരം. പിണറായി വിജയന്‍ തന്നെ ‘ക്യാപ്റ്റന്‍’ ആയി കേരളത്തെ നയിക്കും. കെ.കെ ഷൈലജയ്ക്ക് ഇക്കുറിയും ആരോഗ്യ വകുപ്പ് നല്‍കാന്‍ ധാരണയായതായാണ് വിവരം.

വ്യവസായ വകുപ്പ് എം.വി ഗോവിന്ദനും ധനകാര്യം പി രാജീവും കൈകാര്യം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് വീണ ജോര്‍ജിന് നല്‍കാനാണ് തീരുമാനം. വി.എന്‍ വാസവന് എക്‌സൈസും ശിവന്‍ കുട്ടിയ്ക്ക് ദേവസ്വവും നല്‍കും. പി.പി ചിത്തരഞ്ജനാണ് ഫിഷറീസ് വകുപ്പ്.

സി.പി.ഐയ്ക്ക് ഇക്കുറി മൂന്നു മന്ത്രി സ്ഥാനമേ ലഭിക്കൂവെന്നാണ് വിവരം. അതില്‍ സുപാലിന് റവന്യൂ വകുപ്പും പി പ്രസാദിന് കൃഷി വകുപ്പും നല്‍കുമെന്നാണ് വിവരം. വനംവകുപ്പ് ചിഞ്ചു റാണിയ്ക്ക് നല്‍കാനാണ് തീരുമാനം.

കേരളാ കോണ്‍ഗ്രസ് എമ്മിനെയും മന്ത്രിസ്ഥാനം നല്‍കുന്നതില്‍ പരിഗണിച്ചിട്ടുണ്ട്. റോഷി അഗസ്റ്റിന് സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കാനാണ് ധാരണ. കെ.ബി ഗണേഷ് കുമാറിന് ഗതാഗതവും കെ.പി മോഹനന് തുറമുഖ വകുപ്പ് നല്‍കാനും തീരുമാനമായതായാണ് വിവരം.

അതേസമയം ഘടക കക്ഷികളുമായി ആലോചിച്ച ശേഷമാകും അന്തിമപട്ടിക പുറത്ത് വിടുക. സി.പി.ഐ റവന്യൂ വകുപ്പും ഭക്ഷ്യവകുപ്പും ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 20 നടക്കുമെന്നാണ് വിവരം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സത്യപ്രതിജ്ഞ ഈ മാസം 18ന് ശേഷം നടത്താനാണ് ധാരയായിരിക്കുന്നത്. ഒറ്റത്തവണയായി തന്നെ സത്യപ്രതിജ്ഞ നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News