കപ്പലണ്ടിക്ക് എരിവില്ല, കൊല്ലം ബീച്ചിലെത്തിയ കുടുംബവും കച്ചവടക്കാരും തമ്മില്‍ കൂട്ടത്തല്ല്; ഒടുവില്‍ പ്രശ്നപരിഹാരത്തിന് പോലീസ്

കൊല്ലം: പണം നല്‍കി വാങ്ങിയ കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്റെ പേരില്‍ കൊല്ലം ബീച്ചിലെത്തിയ കുടുംബവും കച്ചവടക്കാരും തമ്മില്‍ കൂട്ടത്തല്ല്. ഒടുവില്‍ സംഘര്‍ഷം പരിഹരിക്കാനായി പോലീസ് ഇടപെടലും വേണ്ടിവന്നു. ബുധനാഴ്ച വൈകീട്ട് കിളിമാനൂരില്‍നിന്നെത്തിയ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കുടുംബവും കച്ചവടക്കാരും തമ്മിലാണ് ബീച്ചില്‍ ഏറ്റുമുട്ടിയത്.

അഞ്ചുപേരടങ്ങിയ കുടുംബം ബീച്ചിനുസമീപത്തെ കടയില്‍നിന്ന് ഇവര്‍ വാങ്ങിയ കപ്പലണ്ടി എരിവുകുറഞ്ഞെന്നുപറഞ്ഞ് തിരികെ നല്‍കിയതാണ് പ്രശ്നത്തിന് തുടക്കമിട്ടത്. എന്നാല്‍, കൊവിഡ് ആയതിനാല്‍ നല്‍കിയ കപ്പലണ്ടി തിരികെ വാങ്ങാന്‍ കച്ചവടക്കാരന്‍ വിസമ്മതിച്ചു.

തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ കൈയിലുണ്ടായിരുന്ന കപ്പലണ്ടി ഇവര്‍ കച്ചവടക്കാരന്റെ മുന്നില്‍വച്ച് വലിച്ചെറിഞ്ഞതോടെ അടുത്തുള്ള കച്ചവടക്കാരും തര്‍ക്കത്തില്‍ ഇടപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തര്‍ക്കം മുറുകിയതോടെ കൈയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.

പിന്നീടുണ്ടായ കൂട്ടത്തില്ലില്‍ കിളിമാനൂര്‍ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കും ഐസ്‌ക്രീം കച്ചവടക്കാരനും പരിക്കേറ്റു. സംഘര്‍ഷസ്ഥലത്ത് ആളുകള്‍ തടിച്ചുകൂടുകയും വിവരമറിഞ്ഞ് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. ഏറെ പണിപ്പെട്ട് പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. കേസെടുത്ത് ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ച് ജാമ്യത്തില്‍ വിട്ടു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News