പാലക്കാട് ജില്ലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു; ഇന്ന് അഞ്ചു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇതില്‍ നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വിദേശത്ത് നിന്ന് വന്നതാണ്. ജില്ലയില്‍ ആകെ 53 പേരാണ് രോഗബാധിതരായുള്ളത്.

ഒറ്റപ്പാലം, വരോട്, തോണിപ്പാടം, കാരാക്കുറുശ്ശി, കൊപ്പം, മണ്ണാര്‍ക്കാട് എന്നീ സ്ഥലങ്ങളിലാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ക്വാറന്റീനിലുള്ളവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അതിര്‍ത്തി ജില്ല എന്ന നിലയില്‍ പാലക്കാടിന് കൂടുതല്‍ കരുതല്‍ വേണമെന്നും മന്ത്രി എവാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം ദിനംപ്രതി കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ഇന്നുമുതല്‍ മുതല്‍ ഈ മാസം 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആകെ എട്ട് ഹോട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്. ജില്ലയില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായതിനെ ഗൗരവമായാണ് ജില്ലാഭരണ കൂടം നോക്കിക്കാണുന്നത്.

പാലക്കാട് ജില്ലയില്‍ 19 പേര്‍ക്കാണ് ശനിയാഴ്ച മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നാല് പേര്‍ക്കും. നാല്‍പ്പത്തെട്ടുപേരാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്. ഈമാസം 11ന് ഇന്‍ഡോറില്‍ നിന്നെത്തിയ ചാലിശ്ശേരി സ്വദേശി, ചെന്നൈയില്‍ നിന്ന് 13 ന് എത്തിയ മലമ്ബുഴ സ്വദേശി, തൊട്ടടുത്ത ദിവസ ചെന്നൈില്‍ നിന്നെത്തിയ കഞ്ചിക്കോട് സ്വദേശി എന്നിവര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഇനിയും ഉയരുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

ജില്ലയിലെ സാഹചര്യം ഗുരുതരമായതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം ഇന്ന് മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാലിലധികം ആളുകള്‍ സംഘം ചേരുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്, ലോക് ഡൗണ്‍ ഇളവുകള്‍ പ്രകാരം കടകളുള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കാമെങ്കിലും കൂടുതല്‍ ആളുകളെത്തുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം, പരീക്ഷകള്‍ പതിവുപോലെ നടക്കും, കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുമെന്നും അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News