മോഷണം പോയ സൈക്കിളിന് പകരം അവന്തികയ്ക്ക് മന്ത്രി സമ്മാനിച്ച സൈക്കിളും മോഷണം പോയി; പരാതി

കൊച്ചി: മോഷണം പോയ സൈക്കിളിന് പകരമായി മന്ത്രി വി ശിവൻകുട്ടി അവന്തികയ്ക്ക് സമ്മാനമായി നൽകിയ പുതിയ സൈക്കിളും മോഷണം പോയതായി പരാതി. ആദ്യമായി വാങ്ങിയ സൈക്കിൾ മോഷണം പോയെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് മന്ത്രിക്ക് ഇ മെയിൽ അയച്ച പാലാരിവട്ടം സ്വദേശിനി അവന്തികയ്ക്ക് ഈ മാസം രണ്ടാം തീയതിയാണ് മന്ത്രി സർപ്രൈസായി സൈക്കിൾ സമ്മാനിച്ചത്. എന്നാൽ ആ സൈക്കിളും മോഷണം പോയിരിക്കുകയാണ്.

വെള്ളിയാഴ്ച പുലർച്ചെ 4. 30 ന് ആയിരുന്നു മോഷണം. സമീപത്തെ വീട്ടിലെ സി സി ടിവിയിൽ കള്ളന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. റെയിൻ കോട്ട് ധരിച്ചെത്തിയ കള്ളന്റെ ചിത്രം വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് മോഷണ വിവരം അറിയുന്നതെന്ന് അവന്തിക പറയുന്നു.

താമസം ഒന്നാം നിലയിലായിരുന്നതിനാൽ താഴെ കാർ പോച്ചിലായിരുന്നു സൈക്കിൾ സൂക്ഷിച്ചിരുന്നത്. ലോക്ക് ചെയ്ത് വെച്ചിരുന്ന സൈക്കിളിനൊപ്പം മൂന്ന് സ്കൂട്ടറുകളും ഉണ്ടായിരുന്നു. എന്നാൽ മോഷ്ടാവ് സൈക്കിൾ മാത്രമാണ് കൊണ്ടുപോയത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എറണാകുളം ഹവ ​ഗേൾസ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് എല്ലാ വിഷയങ്ങൾക്കും എ പ്ലസോടെയാണ് അവന്തിക പാസായത്. അവന്തികയുടെ സൈക്കിൽ ആദ്യം മോഷണം പോയത് മേയ് 21 ന് ആണ്. ഉച്ചയ്ക്ക് ആണ് പാലാരിവട്ടം വട്ടത്തിപ്പാടത്തെ വാടക വീട്ടിൽ നിന്ന് മോഷണം പോയത്.

പാലാരിവട്ടം പോലീസിൽ പരാതി നൽകി. സ്റ്റേഷനിൽ വെച്ച് തന്നെ മന്ത്രിക്ക് മെയിലയച്ചു. രണ്ട് ദിവസം കഴിഞ്ഞ് മന്ത്രിയുടെ ഓഫീസിൽ നിന്ന് അവന്തികയെ തേടി ഫോൺ കോൾ എത്തി. ജൂൺ രണ്ടിന് എളമക്കര സ്കൂലിൽ എത്താൻ പറഞ്ഞു. പുതിയ സൈക്കിൾ മന്ത്രി തന്നെ അവന്തികയ്ക്ക് നൽകി.

വീട്ടിൽ നിന്ന് നാല് കിലോ മീറ്റർ അകലെയുള്ള വെണ്ണലയിൽ അവന്തിക ഒരു വർഷമായി ട്യൂഷന് പോയിരുന്നത് സൈക്കിളിൽ ആയിരുന്നു. 21 ന് ട്യൂഷൻ ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം നോക്കിയപ്പോൾ സൈക്കിൾ കാണാനില്ല.

സമീപത്തെ ഫ്ലാറ്റിലെ സി സി ടി വി പരിശോധിച്ചപ്പോൾ ഒരാളെത്തി സൈക്കളുമായി പോകുന്നത് കണ്ടു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്. തമ്മനത്ത് പച്ചക്കറിക്കട നടത്തുന്ന ഗിരീഷിന്റെയും നിഷയുടെയും മകളാണ്. സഹോദരൻ: സി ജി അനീഷ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News