എന്റെ കഥയിലെ നായകൻ നജീബ് ആണ്, ഷുക്കൂർ അല്ല; ‘ആടുജീവിതം’ ജീവിത കഥയല്ലെന്ന് ബെന്യാമിൻ

കൊച്ചി:ടുജീവിതം’ ജീവിത കഥയല്ലെന്നും പലരുടേയും അനുഭവങ്ങൾ കൂട്ടിച്ചേർത്ത് എഴുതിയ നോവലാണെന്നും എഴുത്തുകാരൻ ബെന്യാമിൻ. ‘ആടുജീവിതം’ നോവലിലെ നായകൻ ഷൂക്കൂർ അല്ല നജീബ് ആണെന്നും ബെന്യാമിൻ പറഞ്ഞു. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ് എന്ന അദ്ദേ​ഹം വെളിപ്പെടുത്തി.

ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബെന്യാമിന്റെ പ്രതികരണം. ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ സിനിമ പുറത്തിറങ്ങിയതിനുശേഷം നജീബുമായി ബന്ധപ്പെട്ട് പല നിവധി ചർച്ചകൾ വരുന്ന സാഹചര്യത്തിലാണ് ബെന്യാമിന്റെ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂ‍ർണരൂപം

‘കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു. ഷുക്കൂറിന്റെ ജീവിതകഥ അല്ല ആടുജീവിതം. അത് എന്റെ നോവൽ ആണ്. നോവൽ. നോവൽ.

അത് അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതിവച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല. നോവൽ എന്താണെന്ന് അറിയാത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്.

ഒരായിരം വേദികളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കൽ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക.’

ബോക്സോഫീസിൽ പുതിയ കളക്ഷൻ റെക്കോർഡ് സൃഷ്ടിക്കുകയാണ് ബ്ലെസി ഒരുക്കിയ ആടുജീവിതം. റിലീസ് ചെയ്ത് നാലാംദിവസം ആ​ഗോള കളക്ഷൻ അൻപത് കോടി പിന്നിട്ടിരിക്കുകയാണ് ഈ ബ്ലെസി-പൃഥ്വിരാജ് ചിത്രം. ഏറ്റവും വേ​ഗത്തിൽ അൻപത് കോടി ക്ലബിലെത്തിയ മലയാളചിത്രമെന്ന ഖ്യാതിയും ഇനി ആടുജീവിതത്തിന് സ്വന്തം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News