തെരഞ്ഞെടുപ്പ് റാലിക്കിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സവാളയേറ്

പട്ന: തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയേറ്. മധുബനി, ഹര്‍ലഖിയിലെ നടന്ന റാലിയില്‍ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരാള്‍ മുഖ്യമന്ത്രിക്ക് നേരെ സവാള എറിഞ്ഞത്. അതിനൊപ്പം ഇഷ്ടിക കഷ്ണങ്ങളും വലിച്ചെറിഞ്ഞു.

മദ്യക്കടത്ത് നടക്കുന്നു, പരസ്യമായി വില്പനയും നടക്കുന്നു. അത് തടയുന്നതില്‍ നിങ്ങള്‍ വിജയിച്ചിട്ടില്ലെന്ന് വിളിച്ചു പറഞ്ഞായിരുന്നു ആക്രമണം. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നിലേക്കെത്തുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്തു.

സദസിലിരുന്ന മറ്റു നേതാക്കളും പെട്ടെന്നുണ്ടായ ഏറില്‍ പരിഭ്രാന്തരായി. ‘എറിയൂ, ഇനിയും എറിയൂ’എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. തുടര്‍ന്ന് നിതീഷ് കുമാര്‍ പ്രസംഗം തുടരുകയും ചെയ്തു. ബിഹാറിന് പുറത്തേക്ക് ആരും പോകേണ്ടി വരില്ലെന്ന നിതീഷ് കുമാറിന്റെ ഉറപ്പിനെ കൈയടികളോടെയാണ് അണികള്‍ സ്വീകരിച്ചത്.

ബിഹാറില്‍ മൂന്നുഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് രണ്ടാം ഘട്ട പോളിങ് നടന്നു. മൂന്നാമത്തേയും അവസാനത്തേയും ഘട്ടം ഈ മാസം ഏഴിന് നടക്കും. നവംബര്‍ പത്തിനാണ് ഫലം പ്രഖ്യാപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News