സൈഡ് നൽകിയില്ല, നടുറോഡിൽ മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കം; ഡ്രൈവർക്കെതിരെ കേസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ യദുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മേയര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കേസില്‍ അവസാനിച്ചത്.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. പാളയത്ത് ബസ് നിര്‍ത്തിയപ്പോള്‍ മേയര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസിനു കുറുകെ നിര്‍ത്തി. തുടര്‍ന്ന് സൈഡ് നല്‍കാത്തതിനെ മേയര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്തു. ഇത് വലിയ തര്‍ക്കമായി. മേയറിനൊപ്പം ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും ഉണ്ടായിരുന്നു.

തുടര്‍ന്നാണ് കന്റോണ്‍മെന്റ് പൊലീസില്‍ മേയര്‍ പരാതി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ ജാമ്യത്തില്‍ വിട്ടയച്ചു.

ബസിന് കുറുകെ വാഹനമിട്ട് ട്രിപ്പിന് തടസ്സം വരുത്തിയെന്നു കാണിച്ച് ഡ്രൈവര്‍ യദുവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡ്രൈവറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News