സൂര്യാഘാതം: പാലക്കാട് വയോധിക മരിച്ചു

പാലക്കാട്: സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.എലപ്പുള്ളി സ്വദേശിനി ലക്ഷ്മി(90) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ഇവരെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസവും പാലക്കാട്ട് സൂര്യാഘാത മരണമുണ്ടായിരുന്നു. കുത്തന്നൂര്‍ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാര്‍ മടങ്ങിയെത്തുമ്പോള്‍ ഹരിദാസനെ വീടിനുപുറത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ ഈ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത സംശയിച്ചിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂര്‍. ഹരിദാസന്റെ ശരീരത്തില്‍ സൂര്യാഘാതമേറ്റതിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നു.

സമാനമായ സംഭവം പാലക്കാട് അട്ടപ്പാടിയിലും സ്ഥിരീകരിച്ചു. മദ്യലഹരിയില്‍ കിടന്നയാളാണ് കൊടും ചൂടില്‍ നിര്‍ജ്ജലീകരണം മൂലം മരിച്ചത്. ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി ശെന്തില്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ശെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തിയത്. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കനത്ത ചൂട് തുടരുന്നതിനാല്‍ ഉച്ച സമയത്ത് തുറസായ സ്ഥലത്ത് നില്‍ക്കാതിരിക്കുക. ധാരാളം വെള്ളം കുടിക്കുക. ഇടക്കിടക്ക് ശരീരം കഴുകാന്‍ സാധിക്കുമെങ്കില്‍ അങ്ങ െന ചെയ്യുക. തളര്‍ച്ചയോ ക്ഷീണമോ അനുഭവപ്പെട്ടാല്‍ വെള്ളം കുടിക്കുക, തണലത്ത് വിശ്രമിക്കുക.

നനഞ്ഞ തുണി ദേഹത്ത് ഇടുക. ശരീരം പൊള്ളുന്നുവെന്ന് തോന്നിയാല്‍ ഉടന്‍ തണലത്തേക്ക് മാറുക. വെള്ളം കുടിക്കുക. സൂര്യാതപത്തിന്റെ ലക്ഷണം തോന്നിയാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News