ജാവഡേക്കറെ ഇ.പി കണ്ടത് വൈദേകത്തിലെ ആദായനികുതി റെയ്ഡിന് തൊട്ടുപിന്നാലെ;കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

കണ്ണൂര്‍: സംസ്ഥാന ബി.ജെ.പിയുടെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് വിവാദമായ കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിലെ ആദായനികുതിവകുപ്പിന്റെ പരിശോധനയക്ക് തൊട്ടുപിന്നാലെ. കഴിഞ്ഞവര്‍ഷം മാര്‍ച്ച് രണ്ടിനായിരുന്നു ഇ.പിയുടെ ഭാര്യ ചെയര്‍പേഴ്‌സണായുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. മാര്‍ച്ച് അഞ്ചിന്‌ പ്രകാശ് ജാവഡേക്കറുമായി ഇ.പി. കൂടിക്കാഴ്ച നടത്തി.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയില്‍ ഇ.പി. ജയരാജന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നതിനിടെയാണ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. തട്ടകമായ കണ്ണൂരില്‍ പോലും ജയരാജന്‍ ജാഥയില്‍നിന്ന് വിട്ടുനിന്നിരുന്നു. ഇ.പി. ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കാണുന്ന ദിവസം ജനകീയപ്രതിരോധ ജാഥ തൃശ്ശൂരിലായിരുന്നു. അന്നുവരെ ജാഥയുടെ ഭാഗമാകാതിരുന്ന ഇ.പി, മാര്‍ച്ച് നാലിന് തൃശ്ശൂരില്‍ ജാഥയുടെ ആദ്യദിവസത്തെ സമാപന പൊതുസമ്മേളനത്തില്‍ പങ്കെടുത്തു.

ഇ.പി. ജയരാജന്റെ കുടുംബത്തിന് ഉയര്‍ന്ന ഓഹരി പങ്കാളിത്തമുള്ളതുമായി ബന്ധപ്പെട്ട് റിസോര്‍ട്ടിനെക്കുറിച്ച് സി.പി.എമ്മിനുള്ളില്‍ പരാതി ഉയര്‍ന്നിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജനായിരുന്നു വിമര്‍ശനമുന്നയിച്ചത്. പിന്നാലെ ഏപ്രില്‍ 15-ന് ഒപ്പുവെച്ച കരാറില്‍ റിസോര്‍ട്ടിന്റെ നടത്തിപ്പു ചുമതല ബി.ജെ.പി. നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപിറ്റര്‍ ക്യാപിറ്റലിന്റെ കീഴിലുള്ള നിരാമയ റിട്രീറ്റ്‌സിന് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News