വിജയ് ബാബുവിനെ ആവശ്യമുള്ളപ്പോള്‍ പോലീസിന് ചോദ്യം ചെയ്യാം,ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതി ഇടപെടല്‍,ജാമ്യം റദ്ദാക്കില്ല

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീലില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ ഉത്തരവ്.ദുബായിലേക്ക് കടന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന് സംസ്ഥാന സർക്കാരിന്‍റെ അഭിഭാഷകന്‍ ആരോപിച്ചു.

ഹൈക്കോടതി ചോദ്യം ചെയ്യാനുള്ള സമയത്തിനു പോലും നിയന്ത്രണം ഏർപ്പെടുത്തി.വിജയ് ബാബുവിനെ അറസ്റ്റു ചെയ്തില്ലെങ്കിൽ തെളിവ് നശിപ്പിക്കും വിജയ് ബാബു വാട്സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പ്രതിക്കും പരാതിക്കാരിക്കും ഇടയിലെ ബന്ധം ജാമ്യം തീരുമാനിക്കുമ്പോൾ പരിഗണിക്കാമെന്ന് സുപ്രീംകോടതിവ്യക്തമാക്കി. പരാതി പിൻവലിക്കാൻ വൻ സമ്മർദ്ദമെന്ന് നടിയുടെ അഭിഭാഷകൻ  വ്യക്തമാക്കി.മറ്റൊരു രാജ്യത്തേക്ക് കടന്നയാൾക്ക് മുൻകൂർ ജാമ്യം നല്കിയത് തെറ്റായ സന്ദേശം നല്‍കും എന്നാല്‍.വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യം റദ്ദാക്കില്ലെന്ന്  സുപ്രീംകോടതി ഉത്തരവിട്ടു.

ഹൈക്കോടതി വിധിയിൽ ഭേദഗതി വരുത്തി.ജൂലൈ മൂന്ന് വരെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളു എന്നതിൽ വ്യക്തത വരുത്തി.ആവശ്യമുള്ളപ്പോൾ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.നടിക്കെതിരെ വിജയ് ബാബു സാമൂഹ്യമാധ്യമ പോസ്റ്റുകൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.നടി ഇപ്പോഴും വിജയ് ബാബുവിനെ ബന്ധപ്പെടാൻ നോക്കുന്നു എന്ന് വിജയ്ബാബുവിൻറെ അഭിഭാഷകൻ ആരോപിച്ചപ്പോള്‍, അപമാനിക്കാന്‍ ശ്രമമമെന്ന് നടിയുടെ അഭിഭാഷകൻ വാദിച്ചു.

പോലീസിന് ചോദ്യം ചെയ്യുന്നതിനായി ഹൈക്കോടതി അനുവദിച്ച സമയം പൂര്‍ത്തിയായതിന് പിന്നാലെ ഫേസബുക്കില്‍ പ്രതികരണവുമായി വിജയ്ബാബു രംഗത്തെത്തിയിരുന്നു.
തകര്‍ന്നടിഞ്ഞ ഒരു മനുഷ്യനേക്കാളും ശക്തനായി മറ്റൊന്നുമില്ലെന്നും നിര്‍ണായക പ്രതിസന്ധിയില്‍ ഒപ്പം നിന്ന ഏവരോടും നന്ദിയുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 7 ദിവസം നീണ്ട പൊലീസ് കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യല്‍ ഇന്ന് അവസാനിച്ചു. ഈ കേസില്‍ ഉടനീളം ബഹുമാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണ്ണമായും സത്യസന്ധമായും ഞാന്‍ സഹകരിച്ചു. എന്റെ കൈവശമുള്ള തെളിവുകളും വസ്തുതകളും അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ഈ മോശം സമയത്ത് കഴിഞ്ഞ 70 ദിവസമായി എന്നോടൊപ്പം ഉണ്ടായിരുന്ന എന്നെ ജീവിക്കാനും അതിജീവിക്കാനും പ്രേരിപ്പിച്ച ദൈവത്തിന് ഞാന്‍ നന്ദി പറയുന്നു. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദി – നിങ്ങള്‍ എല്ലാവരും കാരണമാണ് ഞാന്‍ ജീവിച്ചത്. നിങ്ങളുടെ സന്ദേശങ്ങളും നല്ല വാക്കുകളും എന്നെ കരുത്തുറ്റവനാക്കി.

അവസാനം സത്യം ജയിക്കും…

പ്രിയപ്പെട്ട മാധ്യമങ്ങളേ, ഈ കേസിനെക്കുറിച്ച് എന്റെ കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും ബഹുമാനപ്പെട്ട കോടതിയോടും അല്ലാതെ മറ്റൊന്നും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ എല്ലാ ഉത്തരങ്ങളും എനിക്കുണ്ടായിട്ടും എനിക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്നില്ല എന്നതില്‍ ക്ഷമ ചോദിക്കുന്നു.

ഞാന്‍ സൃഷ്ടിക്കുന്ന സിനിമകള്‍ നിങ്ങളോട് സംസാരിക്കും …
ഞാന്‍ എന്റെ സിനിമകളെക്കുറിച്ച് മാത്രം സംസാരിക്കും.

” തകര്‍ന്ന മനുഷ്യനെക്കാള്‍ ശക്തമായി മറ്റൊന്നുമില്ല !

എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News