Koduvalli robbery: കത്തികാട്ടി ഭീഷണപ്പെടുത്തി രണ്ട് കിലോ സ്വർണ്ണം കവര്‍ന്ന കേസിൽ അഞ്ചു പേർ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിലെ സ്വർണ കവർച്ചയിൽ അഞ്ചു പേർ പിടിയിൽ. രമേശ്‌, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പാലക്കാട്‌ തൃശൂർ ഭാഗങ്ങളിൽ നിന്നായി പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സ്കൂട്ടറില്‍  വീട്ടിലേക്ക് പോവുകയായിരുന്ന ജ്വല്ലറി ഉടമയെ കാർ ഇടിച്ചു വീഴ്ത്തിയായിരുന്നു കവർച്ച. 1.3 കിലോയോളം സ്വർണ്ണവും പ്രതികളിൽ നിന്നും കണ്ടെടുത്തു. കൊടുവള്ളി മുത്തമ്പലം സ്വദേശി ബൈജുവാണ് കവർച്ചക്ക് ഇരയായത്. രണ്ടു കിലോയോളം സ്വർണ്ണമാണ് നഷ്ടപ്പെട്ടത്.

കൊടുവളളി മുത്തമ്പലം സ്വദേശി ബൈജുവിന്‍റെ പക്കൽ നിന്നാണ് കാറിലെത്തിയ നാലംഗ സംഘം സ്വർണ്ണം കവർച്ച ചെയ്തത്. രണ്ട് കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടിരുന്നു. കവര്‍ച്ച ശ്രമം ചെറുക്കാന്‍ ശ്രമിച്ച ബൈജുവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കടന്നു കളഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൊടുവളളി മാനിപുരം റോഡിലായിരുന്നു സംഭവം.

കൊടുവളളിയില്‍ വര്‍ഷങ്ങളായി ചെറുകിട ജ്വല്ലറി നടത്തുകയും സ്വര്‍ണപ്പണികള്‍ നടത്തുകയും ചെയ്യുന്ന ബൈജു കടയടച്ച് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴി പിന്നാലെയെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ബൈജു പറയുന്നത്. തെറിച്ചു വീണ ബൈജുവിന്‍റെ പക്കലുണ്ടായിരുന്ന ബാഗിലെ സ്വര്‍ണവുമായി നാലംഗ സംഘം കാറില്‍ കയറി. തടയാന്‍ ശ്രമിച്ച തന്നെ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കടന്നു കളഞതായും ബൈജു പറഞ്ഞിരുന്നു.

ബൈജുവിന്‍റെ സ്കൂട്ടറിനെ ഒരു വെളുത്ത കാര്‍ പിന്തുടരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാറിന്‍റെ നമ്പര്‍ വ്യാജമെന്നും വ്യക്തമായി. സമീപത്തെ ലോഡ്ജുകളിലും ജില്ലാ അതിര്ത്തികളിലുമെല്ലാം പൊലീസ് ഇടനടി പരിശോധന നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായിരുന്നില്ല.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News