പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൊച്ചിയില്‍ ദന്തഡോക്ടര്‍ അറസ്റ്റിൽ

കൊച്ചി: പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ദന്തഡോക്ടര്‍ ഡോ.ജോൺസൺ പീറ്റർ അറസ്റ്റിൽ. കുടുംബ സുഹൃത്തിന്റെ മകളെ തേവരയിലെ ഡന്റൽ ഹോസ്പിറ്റലിൽ വച്ച് പീഡിപ്പിച്ച സംഭവത്തിലാണ് ജോൺസണെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് പതിനാറുകാരിയുടെ പിതാവിന്റെ പരാതിയിൽ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ പല്ലിൽ കമ്പിയിടുന്നതിന്റെ ഭാഗമായി ഇയാളുടെ ഡെന്റൽ ക്ലീനിക്കിൽ സ്ഥിരമായി വന്നിരുന്നു. ഇതിനിടയിൽ പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു.

പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പർശ്ശിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്തു. ആദ്യമൊന്നും അസ്വാഭാവികത തോന്നാതിരുന്ന കുട്ടിക്ക് പിന്നീട് ഇയാളുടെ പ്രവർത്തിയിൽ അസ്വസ്ഥതയുണ്ടായി. പിന്നീട് ഇയാൾ ശരീരത്തിൽ കടന്നു പിടിക്കുകയും ലൈംഗികാതിക്രമം കാട്ടിയതോടെയുമാണ് മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

മകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പിതാവ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴി ഞെട്ടിക്കുന്നതായിരുന്നു എന്നാണ് സൗത്ത് പൊലീസ് പറയുന്നത്. സ്നേഹം കാട്ടിയാണ് കുട്ടിയോട് അടുത്ത് ഇത്തരത്തിൽ ക്രൂരത കാട്ടിയത്. കുടുംബ സുഹൃത്തായതിനാൽ മകളെ ഒറ്റക്ക് ക്ലീനിക്കിലേക്ക് വിടുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ടായിരുന്നില്ല. ഇത് മുതലെടുത്താണ് ഇയാൾ ചൂഷണം ചെയ്തത്.

സമൂഹത്തിൽ മാന്യതയുടെ മുഖം മൂടിയണിഞ്ഞു നടക്കുന്ന ഡോ. ജോൺസൺ ലൈംഗിക വൈകൃതക്കാരനാണെന്ന് പൊലീസ് പറയുന്നു. ഇയാൾ പലപ്പോഴും കൊച്ചു കുട്ടികളടക്കമുള്ളവർക്ക് മോട്ടീവേഷൻ ക്ലാസ്സുകൾ എടുക്കുകയും മറ്റും ചെയ്യുന്നയാളുമാണ്.

പെൺകുട്ടി തനിക്ക് നേരിട്ട അതിക്രമം മാതാപിതാക്കളോട് തുറന്ന് പറഞ്ഞതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞത്. പെൺകുട്ടിയുടെ ധൈര്യത്തെ പൊലീസ് അഭിനന്ദിച്ചു. ഇത്തരം അതിക്രമങ്ങൾ എവിടെ നിന്നും നേരിട്ടാലും സധൈര്യം അക്കാര്യം മാതാപിതാക്കളെയോ പൊലീസിനെയോ അറിയിക്കണമെന്നും സിറ്റി പൊലീസ് അറിയിച്ചു.പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News