ബലാത്സംഗമായാല്‍ പോലും ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കാനാവില്ല; ഗര്‍ഭഛിദ്ര നിയമ ഭേദഗതിയെ എതിര്‍ത്ത് കത്തോലിക്ക സഭ

കോട്ടയം: ഗര്‍ഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ രംഗത്ത്. നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കത്തോലിക്ക സഭയുടെ ലേഖനം. ഗര്‍ഭഛിദ്ര നിയമം മനുഷ്യ ജീവന്റെ മേലുള്ള ഭീകരാക്രമണമെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ വിമര്‍ശനം.

നിസ്സഹായാവസ്ഥയിലും പരാശ്രയത്തിലും ഇരിക്കുമ്പോള്‍ നടത്തുന്ന കൊലയെ സാധൂകരിക്കുന്നതാണ് നിയമമെന്നാണ് ലേഖനത്തിന്റെ ഉള്ളടക്കം. ജനിച്ച കുഞ്ഞിന്റെ ജീവന്‍ എടുക്കുന്നത് കുറ്റമാണ് എങ്കില്‍, അമ്മയുടെ ഉദരത്തില്‍ വച്ച് ജീവന്‍ എടുക്കുന്നതും കുറ്റമല്ലേ എന്ന് ബിഷപ്പ് ചോദിക്കുന്നു.

ശാരീരിക മാനസിക ദൗര്‍ബല്യങ്ങളുടെ പേരിലും, വിവാഹേതര ബന്ധം, ബലാത്സംഗം എന്നീ കാരണങ്ങളാലും ഗര്‍ഭഛിദ്രം നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും മറ്റു രാജ്യങ്ങള്‍ ഗര്‍ഭചിത്രം അനുവദിക്കുന്നു എന്നത് നരഹത്യയ്ക്ക് നീതീകരണമല്ലെന്നും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് പറയുന്നു. മനുഷ്യജീവന് മഹത്വവും വിലയും കല്‍പ്പിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കണമെന്ന് കത്തോലിക്ക സഭ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News