ബി.ജെ.പി ഔദ്യോഗിക വെബ്‌സൈറ്റില്‍ പാര്‍ട്ടി എം.പി സ്വവര്‍ഗാനുരാഗി! വിവാദം കത്തുന്നു

മുംബൈ: ബി.ജെ.പിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പാര്‍ട്ടി എം.പി രക്ഷ ഗഡ്‌സെയുടെ പേരിന് കീഴില്‍ സ്വവര്‍ഗാനുരാഗിയെന്ന വിശേഷണം വിവാദമാകുന്നു. ഭരണപാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്വന്തം എം.പിയുടെ ചിത്രത്തിന് കീഴില്‍ തെറ്റായ വിശദീകരണം നല്‍കിയതിനെതിരെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖ് രംഗത്തെത്തി.

ഗഡ്‌സെ രാവേര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പിയുടെ ലോക്‌സഭ എം.പിയാണ്. മാത്രമല്ല മുതിര്‍ന്ന എന്‍.സി.പി നേതാവ് ഏക്‌നാഥ് ഖഡ്‌സെയുടെ മരുമകളാണ് ഇവര്‍. ഏക്‌നാഥ് ഖഡ്‌സെ ഒക്‌ടോബര്‍ 2020ല്‍ ബി.ജെ.പി വിട്ട് എന്‍.സി.പിയില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പി ഇടപെടുന്നില്ലെങ്കില്‍ എം.പിയെ മോശമായി ചിത്രീകരിച്ചതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അനില്‍ ദേശ്മുഖ് വ്യക്തമാക്കി. സമൂഹ മാധ്യമത്തിലാണ് പ്രതികരണം.

‘ബി.ജെ.പിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബി.ജെ.പി എം.പി രക്ഷ ഗഡ്‌സെക്ക് നേരെയുള്ള അവഹേളനം ഞെട്ടിക്കുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നും എതിര്‍ക്കുന്നു. ബി.ജെ.പി ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ മഹാരാഷ്ട്ര സൈബര്‍ ടീം അത് ഏറ്റെടുക്കും’ -അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു.

അതേസമയം ഗൂഗിള്‍ പരിഭാഷയുടെ പ്രശ്‌നമാണ് തെറ്റുവരാന്‍ കാരണമെന്ന് പറയുന്നു. രാവേര്‍ മണ്ഡലത്തിന്‍െഹ പേര് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതോടെ സ്വവര്‍ഗാനുരാഗിയായെന്നാണ് വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News