ആകാശത്ത് വീണ്ടും ‘സാങ്കേതിക’ തകരാർ: എയർ ഇന്ത്യയുടെ ദുബായ്- കൊച്ചി വിമാനം മുംബൈയിൽ ഇറക്കി

മുംബൈ: എയര്‍ ഇന്ത്യയുടെ ദുബായ്- കൊച്ചി വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈയില്‍ ഇറക്കി. ബോയിങ് 787-ഡ്രീംലൈനര്‍ വിമാനമാണ് മുംബൈയില്‍ ഇറക്കിയത്. തകരാര്‍ പരിഹരിച്ച് വിമാനം കൊച്ചിയിലേക്ക് തിരിക്കും.

വിമാനത്തിനുള്ളിലെ മര്‍ദ്ദത്തില്‍ കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡിജിസിഎ അറിയിച്ചു.

കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍നിന്ന് കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പക്ഷിയെ കണ്ടെത്തിയ സംഭവത്തിലും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അന്വേഷണം ആരംഭിച്ചിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 37,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെയാണ് കോക്പിറ്റില്‍ കുരുവിയെ കണ്ടത്.

കൊച്ചിയില്‍നിന്ന് വിമാനം ബഹ്‌റൈനിലെത്തിയ ശേഷം മടക്കയാത്രയ്ക്കു മുന്‍പായി പരിശോധന നടത്തിയപ്പോള്‍ കോക്പിറ്റില്‍ പക്ഷിയെ കണ്ടിരുന്നു. പരിശോധന നടത്തിയ ഉദ്യോഗസ്ഥന്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തനിയെ പറന്നു പോകുന്നതിനായി ഫ്ളൈറ്റ് ഡെക്കിന്റെ ജനലുകള്‍ തുറന്നിട്ടു. 10 മിനിറ്റിനു ശേഷം പരിശോധിച്ചെങ്കിലും പക്ഷിയെ കണ്ടില്ല. വിമാനം കൊച്ചിയിലേക്ക് പറക്കുന്നതിനിടെ ഗ്ലാസ് കംപാര്‍ട്ട്‌മെന്റിനു സമീപം പൈലറ്റുമാര്‍ വീണ്ടും പക്ഷിയെ കണ്ടു.

വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തതിനുശേഷം പക്ഷിയെ പിടികൂടി പറത്തിവിട്ടു. സുരക്ഷാ വീഴ്ച കണക്കിലെടുത്ത് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.സി.എ. വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിനകത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News