ആ ചോദ്യത്തിന് ഉത്തരം നല്‍കില്ല; മുന്‍ പാട്ണറെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് അഭയ ഹിരണ്മയി

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ന്യായമായ എല്ലാ കാര്യങ്ങളും നടക്കേണ്ടതാണെന്ന് അഭയ ഹിരണ്മയി. അത് ഏത് തരത്തിലാണെങ്കിലും ആർക്കാണെങ്കിലും അതെല്ലാം നടക്കണമെന്നും താരം വ്യക്തമാക്കുന്നു. സമകാലിക മലയാളം യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

അഭിമുഖത്തില്‍ ഗോപി സുന്ദറുമായുള്ള സംഗീത യാത്രയെക്കുറിച്ചുള്ള ചോദ്യവും അവതാരകയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാല്‍ അതേക്കുറിച്ച് ഞാന്‍ ഉത്തരം നല്‍കില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള കാര്യമാണ്. വ്യക്തിപരമായ വിഷയമാണ്. അത് കഴിഞ്ഞിട്ട് ഇപ്പോള്‍ മൂന്ന് വർഷത്തോളമായി. തന്റെ പുതിയ ജീവിതത്തെ കുറിച്ച് ചോദിക്കുകയാണെങ്കില്‍ ഞാന്‍ ഉത്തരം നല്‍കാമെന്നും അഭയ പറയുന്നു.

ചോദ്യം വ്യക്തിപരം അല്ലെങ്കിലും ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കുമ്പോള്‍ എന്റെ മുന്‍പാട്ണറെക്കുറിച്ചും ഞാന്‍ സംസാരിക്കേണ്ടി വരും. അതിന് എനിക്ക് താല്‍പര്യം ഇല്ലെന്നാണ് പറയുന്നത്. ഈ വിഷയത്തില്‍ അന്ന്, അതായത് ബ്രേക്കപ്പ് ആയ സമയത്ത് ആളുകള്‍ ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ വ്യക്തത വരുത്താനായി ഉത്തരം പറഞ്ഞിരുന്നു.

അത് കഴിഞ്ഞിട്ട് മൂന്ന് വർഷമായി. എന്നിട്ട് ഇതേക്കുറിച്ച് തന്നെ റിപ്പീറ്റായി പറഞ്ഞുകൊണ്ടിരിക്കുന്നത് ശരിയല്ല. എന്റെ സംഗീത ജീവിതത്തില്‍ ഈ വ്യക്തിയെ കുറിച്ച് സംസാരിച്ചാല്‍ മാത്രമേ പൂർത്തിയാകു എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. അത് കഴിഞ്ഞു. കഴിഞ്ഞതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യം ഇല്ലാലോ. നല്ലതാണ് സംഭവിച്ചത്. അത്രമാത്രമേ ഞാന്‍ പറയുന്നുള്ളുവെന്നും അഭയ ഹിരണ്മയി വ്യക്തമാക്കുന്നു.

വർക്കൌട്ടൊക്കെ നേരത്തേയും ചെയ്യാറുണ്ടായിരുന്നു. ഏഴെട്ട് വർഷമായി അത് തുടരുന്നുണ്ട്. ഇപ്പോഴാണ് വീഡിയോസൊക്കെ ഇടുന്നത്. നമ്മള്‍ ഭംഗിയായി ഇരിക്കണമെന്ന് നമുക്ക് തോന്നുമല്ലോ, അതായത് ഈ ഒരു ഡ്രസ് ഇട്ട് കഴിഞ്ഞാല്‍ നല്ല അഴകായി ഇരിക്കണം എന്നുള്ള ഒരു തോന്നലിന്റെ ഭാഗമായി ചെയ്യുന്ന കാര്യമാണ്.

അതില്‍ ഉപരി ആരോഗ്യത്തോടെ കൂടി ഇരിക്കുക എന്നുള്ളതുകൊണ്ടാണ് വ്യായാമം ചെയ്യുന്നത്. വണ്ണത്തോടൊപ്പം തന്നെ ആരോഗ്യം ഉണ്ടെങ്കിലും ഞാന്‍ ഓക്കെയാണ്. എന്നാല്‍ വണ്ണം വെച്ച എന്നെ കാണാന്‍ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ട് ഞാന്‍ ജിമ്മില്‍ പോകുന്നു. വ്യായാമം എനിക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ട് ചെയ്യുന്നുവെന്നും അഭയ പറയുന്നു.

വായനയൊക്കെ ഇപ്പോള്‍ വളരെ കുറവാണ്. സമയം കിട്ടുന്നില്ലെന്ന് പറയുന്നത് ഒരു റീസണ്‍ ആണോന്ന് അറിയില്ല. കോളേജ് കാലഘട്ടത്തിലാണ് കൂടുതലായി വായിച്ചത്. പഠിക്കാന്‍ ഇഷ്ടം അല്ലാത്തതുകൊണ്ട് പുസ്തകങ്ങള്‍ എടുത്തുവെച്ച് വായിക്കുകയായിരുന്നു. പഠിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് ഞങ്ങള്‍ക്ക് ഒരു ഗ്രൂപ്പുണ്ടായിരുന്നു. ആ ഗ്രൂപ്പിലെ പലരുടേയും ചിന്താഗതി ഒരുപോലെയായിരുന്നു. സമരങ്ങളൊക്കെ കണ്ടിട്ടാണ് വളരുന്നത്.

വലുതാകുമ്പോള്‍ എന്താകണം എന്ന കാര്യത്തില്‍ വലിയ കണ്‍ഫ്യൂഷനായിരുന്നു. പാട്ട് പാടുമായിരുന്നു, ഡാന്‍സ് ചെയ്യുമായിരുന്നു, എഴുതും അങ്ങനെ എന്റെ ശ്രദ്ധ പല സ്ഥലത്താണ്. എന്നാല്‍ അച്ഛന്റെ പെങ്ങള്‍ യുഎസില്‍ നഴ്സ് ആയതിനാല്‍ എന്നോട് നഴ്സിങ്ങിന് ചേരാന്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ ഇതിനൊന്നും നില്‍ക്കാതെ എഞ്ചിനീയറങ്ങിന് ചേർന്നു. എന്താണ് ജീവിതത്തില്‍ സംഭവിക്കുന്നതെന്ന് അപ്പോള്‍ ഞാന്‍ ചിന്തിക്കുന്നുണ്ടായിരുന്നു. പിന്നെ ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ താന്‍ തന്റെ വഴി കണ്ടെത്തിയതെന്നും അഭയ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News