ഓക്‌സിജന്‍ സിലിന്‍ഡറിന് പകരം അവളോട് അയല്‍ക്കാരന്‍ ആവശ്യപ്പെട്ടത് കിടക്ക പങ്കിടാൻ; വെളിപ്പെടുത്തലുമായി യുവതി

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജൻ സിലിൻഡറുകൾക്ക് വേണ്ടി ജനങ്ങൾ ഞെട്ടോട്ടമോടുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്ത് കണ്ടത്. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതോടെ മിക്ക രോഗികളും വീടുകളിൽതന്നെയാണ് ചികിത്സയിൽ കഴിയുന്നത്. എന്നാൽ, ഓക്സിജൻ അടക്കമുള്ള സൗകര്യങ്ങൾ കണ്ടെത്താൻ ഇവരും പാടുപെടുകയാണ്. കരിഞ്ചന്തയിൽനിന്ന് ഉയർന്ന വില നൽകിയും മറ്റും ഓക്സിജൻ സിലിൻഡറുകൾ വാങ്ങേണ്ട ഗതികേടിലാണ് പലരും.

ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സാമൂഹികമാധ്യമങ്ങളിൽ ഓക്സിജൻ സിലിൻഡറുകൾ തേടിയുള്ള നിരവധി പോസ്റ്റുകളും ട്വീറ്റുകളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഉറ്റവരുടെ ജീവൻ രക്ഷിക്കാനായി എവിടെ നിന്നെങ്കിലും ഓക്സിജൻ സംഘടിപ്പിക്കാനായിരുന്നു ഏവരുടെയും ശ്രമം. എന്നാൽ ഇതിനിടെ, ഓക്സിജൻ സിലിൻഡറിന്റെ മറവിൽ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും സാമൂഹികമാധ്യമങ്ങളിൽ വെളിപ്പെടുത്തലുകളുണ്ടായി.

ഡൽഹിയിൽനിന്നുള്ള ഭവറീൻ കന്ധാരി എന്ന യുവതിയുടെ ട്വീറ്റാണ് ഇത്തരത്തിൽ ചർച്ചയായത്. ഒരു ഓക്സിജൻ സിലിൻഡറിനായി തന്റെ സുഹൃത്തിന്റെ സഹോദരിയോട് അയൽക്കാരൻ കൂടെ കിടക്കാൻ ആവശ്യപ്പെട്ടെന്നായിരുന്നു ഇവരുടെ ട്വീറ്റ്. അച്ഛന് വേണ്ടി ഓക്സിജൻ സിലിൻഡർ തേടിയ പെൺകുട്ടിക്കാണ് അയൽക്കാരനിൽനിന്ന് ഈ ദുരനുഭവം ഉണ്ടായത്. ട്വീറ്റ് ചർച്ചയായതോടെ നിരവധി പേരാണ് സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പോലീസിനും വനിതാ കമ്മീഷനും പരാതി നൽകണമെന്നും ഇത്തരക്കാരെ പൊതുജനമധ്യത്തിൽ തുറന്നു കാട്ടണമെന്നുമായിരുന്നു ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News