സുഭദ്ര വധം: ഫോൺ ഓണായതോടെ വലവിരിച്ചു, പ്രതികളെ കുടുക്കിയത് പോലീസിന്റെ പഴുതടച്ച നീക്കം

ആലപ്പുഴ കലവൂരിലെ വയോധിക സുഭദ്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുടുക്കാന്‍ സഹായിച്ചത് ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ആലപ്പുഴ കാട്ടൂര്‍ സ്വദേശി മാത്യൂസ് (നിധിന്‍-38), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള (36) എന്നിവരെ മണിപ്പാല്‍ പെറംപള്ളിയില്‍നിന്നാണ് പിടികൂടിയത്.

ശര്‍മിള മുന്‍പ് താമസിച്ചിരുന്ന ഉഡുപ്പിയില്‍ ഇരുവരും എത്തിയിട്ടുണ്ടെന്ന് പോലീസിന് മനസ്സിലായത് ഫോണ്‍ നിരീക്ഷണത്തിലൂടെയാണ്. വ്യാഴാഴ്ച രാവിലെയോടെ മംഗളൂരുവില്‍ ശര്‍മിളയുടെ ഫോണ്‍ ഓണായതായി പോലീസ് മനസ്സിലാക്കി. ഉടന്‍ പോലീസ് ഉഡുപ്പിയിലും മംഗളൂരുവിലും ശര്‍മിളയുടെ പരിചയത്തിലുള്ളവരെ ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ഫോണ്‍ ഓഫായി.

ഉച്ചയോടെ മണിപ്പാലിലെ ടവര്‍ ലൊക്കേഷനില്‍ വീണ്ടും ഓണായി. ശര്‍മിള മുന്‍പ് താമസിച്ചിരുന്ന പരിചയത്തില്‍ പെറംപള്ളിയിലെ സ്ത്രീയുടെ വീട്ടിലാണിവരുള്ളതെന്ന് തിരിച്ചറിഞ്ഞു. ഇവരെത്തുമ്പോള്‍ പരിചയക്കാരി സ്ത്രീ ആസ്പത്രിയില്‍ പോയിരിക്കുകയായിരുന്നു. മകനായിരുന്നു വീട്ടില്‍.

സ്ത്രീയുടെ നമ്പര്‍ നേരത്തേ മനസ്സിലാക്കിയിരുന്ന പോലീസ് ശര്‍മിളയും മാത്യൂസും കൊലക്കേസ് പ്രതികളാണെന്നും എത്തിയാല്‍ തടഞ്ഞുവെയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഈ വിവരം മകനെ വിളിച്ചറിയിക്കുമ്പോഴേക്കും പ്രതികള്‍ മടങ്ങി. ഉടന്‍ മകനെ വിളിച്ച പോലീസ് ദമ്പതിമാരെ ഉടന്‍ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം മകന്‍ ഇവരെ വിളിച്ചു, ആസ്പത്രിയില്‍ പോയ അമ്മ ഉടന്‍ തിരിച്ചെത്തുമെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ മടങ്ങിവന്നപ്പോഴേക്കും പോലീസ് സ്ഥലത്തെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കോട്ടയത്ത് വേരുള്ള മണിപ്പാല്‍ പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ തോംസണ്‍ കേരള പോലീസിനൊപ്പമുണ്ടായിരുന്നു. ഇത് സ്ഥലവും മറ്റും എളുപ്പം തിരിച്ചറിയാന്‍ സഹായിച്ചു. മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍മാരായ നിവിന്‍, മോഹന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേരള പോലീസ് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News