ആ 500 ഒഴിവ് തട്ടിപ്പായിരുന്നു! മുന്നറിയിപ്പുമായി റെയില്‍വേ

കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്യുന്ന അനധികൃത പരസ്യങ്ങളിലും തൊഴില്‍ തട്ടിപ്പുകളിലും ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാകരുതെന്നു ദക്ഷിണ റെയില്‍വേയുടെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ വഴിയും മറ്റും ദിനം പ്രതി ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ വരുന്നുണ്ട്. കഴിഞ്ഞ ദിവസം 500 ഒഴിവുകള്‍ എന്ന അറിയിപ്പാണ് പ്രചരിച്ചത്. ഫോണ്‍ നമ്പറും അപേക്ഷാ ഫീസും വ്യക്തമാക്കികൊണ്ടായിരുന്നു ഇത്.

ഇന്ത്യന്‍ റെയില്‍വേയിലെ റിക്രൂട്ട്‌മെന്റ് പ്രക്രിയ ആര്‍ആര്‍ബി, ആര്‍ആര്‍സി വഴി മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. റെയില്‍വേയിലെ വിവിധ വിഭാഗങ്ങളായ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിലവില്‍ 21 റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളും (ആര്‍ആര്‍ബി) 16 റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലും (ആര്‍ആര്‍സി) മാത്രമാണ് നടത്തുന്നത്.

സെന്‍ട്രലൈസ്ഡ് എംപ്ലോയ്‌മെന്റ് നോട്ടിഫിക്കേഷനുകള്‍ (സിഇഎന്‍) പുറപ്പെടുവിച്ചതിനു ശേഷം ഇന്ത്യന്‍ റെയില്‍വേയിലെ ഒഴിവുകള്‍ നികത്തുകയും വ്യാപക പ്രചാരണം നല്‍കുകയും ചെയ്യും. രാജ്യത്തുടനീളമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കും.

എംപ്ലോയ്‌മെന്റ് ന്യൂസ്, റോസ്ഗര്‍ സമാചാര്‍ വഴിയാണ് സിഇഎന്‍ പ്രസിദ്ധീകരിക്കുന്നത്. തൊഴില്‍ വാര്‍ത്തകള്‍, പത്രങ്ങളിലെ പരസ്യങ്ങള്‍ അല്ലെങ്കില്‍ ആര്‍ആര്‍ബികളെ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍, അറിയിപ്പുകള്‍ എന്നിവ ആര്‍ബികളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് പരിശോധിച്ച് ഉറപ്പുവരുത്താം.

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ (ആര്‍ആര്‍ബി) സംബന്ധിച്ച അറിയിപ്പുകള്‍ക്കും വിവരങ്ങള്‍ക്കുമായി ഉദ്യോഗാര്‍ഥികള്‍ ആര്‍ആര്‍ബികളുടെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ആശ്രയിക്കണം. റെയില്‍വേ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ക്ക് 044 28213185 ല്‍ വിളിക്കാമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. റെയില്‍വേയുടെ അറിയിപ്പ് കേരള പോലീസും ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News