മുബൈയില്‍ സംഗീത നിശയ്ക്കിടെ കുഴഞ്ഞുവീണ നിയമവിദ്യാര്‍ഥി മരിച്ചു; പെണ്‍സുഹൃത്തും ആശുപത്രിയിൽ

മുംബൈ: മുംബൈ വര്‍ളിയിലെ എന്‍.എസ്.സി.ഐ (NSCI) ഡോമില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന ടെക്‌നോ മ്യൂസിക് സംഗീത നിശയ്ക്കിടെ 28-കാരനായ നിയമവിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മാഹിം സ്വദേശിയായ വൃഷഭ് ഗാംഗുര്‍ഡെയാണ് മരിച്ചത്. പരിപാടിക്കിടെ ഒപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്തും കുഴഞ്ഞുവീണിരുന്നു. ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളില്‍ എത്തിച്ചെങ്കിലും വൃഷഭിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

അമിത മദ്യപാനത്തെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൃഷഭ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ലഭിച്ചതിന് ശേഷമേ ഇതില്‍ പൂര്‍ണ്ണമായ വ്യക്തത നല്‍കാനാകൂ എന്ന് അധികൃതര്‍ അറിയിച്ചു. കുഴഞ്ഞുവീണ പെണ്‍സുഹൃത്തിനെ ജാസ്ലോക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്ത ഇവര്‍, തങ്ങള്‍ പാര്‍ട്ടിയില്‍ ലഭ്യമായിരുന്ന മദ്യവും എനര്‍ജി ഡ്രിങ്കും മാത്രമാണ് കഴിച്ചതെന്നും മയക്കുമരുന്നുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംശയകരമായ മറ്റ് തെളിവുകളൊന്നും നിലവില്‍ സംഭവസ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ടാര്‍ഡിയോ പൊലീസ് സ്റ്റേഷനില്‍ അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ മുംബൈ ക്രൈംബ്രാഞ്ചും സംഭവത്തില്‍ സമാന്തര അന്വേഷണം ആരംഭിച്ചു. പരിപാടി നടന്ന സ്റ്റേഡിയത്തിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് ഇലക്ട്രോണിക് തെളിവുകളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി എട്ടുപേരെ പൊലീസ് ചോദ്യം ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത മറ്റ് ആര്‍ക്കെങ്കിലും ഇത്തരത്തില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്റ്റേഡിയത്തില്‍ ലൈസന്‍സുള്ള നാല് മദ്യഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ സംഗീതനിശയ്ക്ക് ലോക്കല്‍ പൊലീസ് ആദ്യം അനുമതി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് അനുമതി നല്‍കിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

സമാനമായ രീതിയില്‍ മുംബൈയില്‍ മാസങ്ങള്‍ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. കഴിഞ്ഞ മാര്‍ച്ചില്‍ ഗോരേഗാവിലെ നെസ്‌കോ (NESCO) എക്‌സിബിഷന്‍ സെന്ററില്‍ നടന്ന സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് അമിതമായി ഉള്ളില്‍ച്ചെന്ന് രണ്ട് എം.ബി.എ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ മരണപ്പെട്ടിരുന്നു. അന്ന് മയക്കുമരുന്ന് വിതരണക്കാര്‍ ഉള്‍പ്പെടെ പത്ത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് മുംബൈയെ നടുക്കി വീണ്ടുമൊരു വിദ്യാര്‍ഥിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News