കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്ന എട്ടാമത്തെ തൃണമൂൽ കോൺഗ്രസ് കൗൺസിലറാണ് ഇയാൾ. സെൻട്രൽ കൊൽക്കത്തയിലെ ജോരസങ്കോ ഏരിയയിലുള്ള വാർഡ് നമ്പർ 39-ലെ കൗൺസിലറാണ് ജാസിമുദ്ദീൻ.
ഞായറാഴ്ച ഉച്ചയോടെ ഇയാളുടെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 6 മണി മുതൽ പോലീസും കേന്ദ്രസേനയും കൗൺസിലറുടെ വീട് വളഞ്ഞിരുന്നു. എന്നാൽ, തൃണമൂൽ നേതാവ് വീടിന്റെ വാതിൽ തുറക്കാൻ തയ്യാറായില്ല. തുടർന്ന് ആറ് മണിക്കൂറോളം കാത്തുനിന്ന പോലീസ്, ഒടുവിൽ ഉച്ചയോടെ പൂട്ട് പൊളിച്ച് അകത്തുകയറി ജാസിമുദ്ദീനെ കസ്റ്റഡിയിലെടുത്തത്. കൗൺസിലറെ പുറത്തിറക്കിയതോടെ പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തു.
ജാസിമുദ്ദീന്റെ അനുയായികൾ അറസ്റ്റിനെതിരെ പ്രതിഷേധിച്ചപ്പോൾ, ബിജെപി പ്രവർത്തകർ കൗൺസിലർക്ക് നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു. ജാസിമുദ്ദീനെതിരെ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം മുൻപ് ഈ പ്രദേശത്തെ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ജാസിമുദ്ദീന്റെ അടുത്ത അനുയായികൾ പീഡിപ്പിച്ചിരുന്നു.
നിലവിൽ കോളേജ് വിദ്യാർത്ഥിനിയായ ഈ പെൺകുട്ടിയെ ശനിയാഴ്ച കലബാഗൻ പരിസരത്ത് വെച്ച് പ്രതികൾ വീണ്ടും ഉപദ്രവിക്കുകയും പഴയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് പെൺകുട്ടിയുടെ കുടുംബം ജോരസങ്കോ പോലീസ് സ്റ്റേഷനിൽ വീണ്ടും പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജാസിമുദ്ദീന്റെ അടുത്ത അനുയായിയെന്ന് കരുതുന്ന ഒരാളെ ശനിയാഴ്ച രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൗൺസിലർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പോലീസ് നിലവിൽ കേസെടുത്തിട്ടുള്ളത്. മുൻപ് സിപിഎം പ്രവർത്തകനായിരുന്ന ജാസിമുദ്ദീൻ 2015-ലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തുടർന്ന് തൃണമൂൽ ടിക്കറ്റിൽ മത്സരിച്ച് രണ്ട് തവണ തുടർച്ചയായി ഇയാൾ വിജയിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജോരസങ്കോയിൽ നിന്ന് സീറ്റ് ലഭിക്കാതിരുന്ന മുൻ എംഎൽഎ വിവേക് ഗുപ്തയുടെ അടുത്ത അനുയായി കൂടിയാണ് ജാസിമുദ്ദീനെന്ന് തൃണമൂൽ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

