കൊവിഡ് വാക്സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ വാക്സിന്‍ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വാക്സിനില്‍ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളമടക്കം എട്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം പുരോഗമിക്കുകയാണ്. ഈ യോഗത്തിലാണ് വാക്സിന്‍ വിതരണം സംബന്ധിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രി പറഞ്ഞത്.

പ്രതിദിന കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹി ,കേരളം, മഹാരാഷ്ട്ര ,ഗുജറാത്ത്, പശ്ചിമബംഗാള്‍, ഹരിയാന, രാജസ്ഥാന്‍ ,ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ യോഗം. രണ്ട് യോഗങ്ങളാണ് ചേരുന്നത്. 10.30ന് ആരംഭിച്ച് ആദ്യ യോഗത്തില്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തി. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടോയെന്ന് യോഗം തീരുമാനിക്കും.

ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുകയാണ്. അന്തരീക്ഷ മലിനീകരണമാണ് മൂന്നാംഘട്ട വ്യാപനത്തിന് കാരണമായതെന്ന് യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. വാക്സിന്‍ വിതരണം സംബന്ധിച്ച് ആദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിക്കുന്നത്. വാക്സിന്‍ വിതരണത്തിന്റെ മുന്‍ഗണനാ പട്ടിക, വികസനം, ചെലവ് തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും. നീതി ആയോഗ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News