ന്യൂയോർക്ക് : ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ ഇറാനെതിരെയുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് അമേരിക്കയുടെ പിന്തുണയില്ലെന്ന് ബൈഡൻ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച്ച ഇറാൻ ഇസ്രായേലിലേക്ക് ഡ്രോണുകളും മിസൈലുകളും അയച്ചതിന് പിന്നാലെ നെതന്യാഹുവും ബൈഡനും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിലാണ് ബൈഡൻ ഈ കാര്യം അറിയിച്ചത്.
ഫോൺ സംഭാഷണത്തിനിടെ, ഇറാനെതിരായ ഒരു ആക്രമണ പ്രവർത്തനങ്ങളിലും യുഎസ് പങ്കെടുക്കില്ലെന്നും അത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കില്ലെന്നും ബൈഡൻ നെതന്യാഹുവിനോട് പറഞ്ഞു, വൈറ്റ് ഹൗസ് മീഡിയ ഉദ്യോഗസ്ഥൻ തന്നെയാണ് അമേരിക്കൻ വാർത്ത ഏജൻസിയായ ആക്സിയോസിനോട് ഫോൺ സംഭാഷണത്തെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്.
യുഎസും ഇസ്രയേലും മേഖലയിലെ മറ്റ് രാജ്യങ്ങളും ചേർന്ന് നടത്തിയ സംയുക്ത പ്രതിരോധ ശ്രമങ്ങളാണ് ഇറാൻ്റെ ആക്രമണം പരാജയപ്പെടാൻ ഇടയാക്കിയതെന്ന് ബൈഡൻ നെതന്യാഹുവിനെ അറിയിച്ചതായും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയിൽ പ്രതിബന്ധരാണെങ്കിലും ഇറാനോട് നേരിട്ടോ അല്ലാതെയോ ഒരു ആക്രമണത്തിന് തങ്ങൾ തയ്യാറാല്ലെന്ന നിലപാടിലാണ് അമേരിക്ക.