‘ഒരു കാര്യം പറ്റില്ലെങ്കില്‍ പറ്റില്ലായെന്ന് സിപിഐഎം പറയും’; യുഡിഎഫിൽ തീരുമാനമെടുത്താൽ നടക്കാൻ പ്രയാസം,മുന്നണികളെ താരതമ്യപ്പെടുത്തി ജോസ് കെ മാണി

കോട്ടയം:സിപിഐഎം ഒരു നിലപാട് പറഞ്ഞാല്‍ അത് ഉറച്ച് നില്‍ക്കുമെന്നും യുഡിഎഫില്‍ അത് പ്രയാസമാമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ഘടകകക്ഷിയാക്കാമെന്ന് പറഞ്ഞപ്പോള്‍ അത് രണ്ടാഴ്ച്ചക്കുള്ളില്‍ നടത്തിയെന്നും സീറ്റ് വിഭജനകാര്യത്തിലും ഇതേ നിലപാട് കണ്ടുവെന്നും ജോസ് പറഞ്ഞു.

‘സിപിഐഎം ഒരു നിലപാട് പറഞ്ഞാല്‍ അതില്‍ ഉറച്ച് നില്‍ക്കും. ഘടകക്ഷിയാക്കാമെന്ന് പറഞ്ഞു, രണ്ടാഴ്ച്ചക്കുള്ളില്‍ തീരുമാനമെടുത്തു. സീറ്റ് വിഭജന കാര്യത്തിലും ഇതേ ഉറച്ച തീരുമാനം കണ്ടു. എന്നാല്‍ യുഡിഎഫിന് ഒരു നിലപാട് എടുത്താല്‍ അത് നടപ്പിലാക്കാന്‍ വലിയ പ്രയാസമാണ്. പറ്റാത്ത കാര്യമാണെങ്കില്‍ അത് പറ്റില്ലായെന്ന് എല്‍ഡിഎഫ് തീര്‍ത്തുപറയും. ഒരു കാര്യം തീരുമാനിച്ചാല്‍ എല്‍ഡിഎഫ് ഒരു ബാഹ്യഇടപെടലുകള്‍ക്കും സ്വാധീനത്തിനും വഴങ്ങില്ല.’ ജോസ് കെ മാണി പറഞ്ഞു.

പാലായിലെ തന്റെ തോല്‍വിയില്‍ തളര്‍ച്ചയില്ലെന്നും രാഷ്ട്രീയമായി അതിനെ അതിജീവിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ യുഡിഎഫ് ബിജെപിയുമായി കൂട്ടുകൂടി തന്നെ തോല്‍പ്പിക്കുകയായിരുന്നുവെന്ന ആരോപണവും ജോസ് ആവര്‍ത്തിച്ചു.

‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 26000 ത്തോളും വോട്ടും, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പും 24000 വോട്ടും നേടിയ ബിജെപിക്ക് ഇത്തവണ നേടാന്‍ കഴിഞ്ഞത് 10400 വോട്ട് മാത്രമാണ്. 14000 ത്തോളം വോട്ട് പരസ്യമായി മറിച്ചു. എന്നെ തോല്‍പ്പിക്കണമെന്ന അജണ്ടയില്‍ അവിടെ അവിശുദ്ധബന്ധം സ്ഥാപിച്ചു.’ ജോസ് കെ മാണി പറഞ്ഞു.

പാലാ എംഎല്‍എ മാണി സി കാപ്പനുമായി നല്ല ബന്ധമാണെന്നും ജോസ് കെ മാണി പറഞ്ഞു. ഞങ്ങള്‍ നേരത്തേയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. വ്യക്തപരമായ ബന്ധങ്ങള്‍ക്കൊന്നും ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും ജോസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News